പന്തളം: കുരമ്പാല മാതാ അമൃതാനന്ദമയി മഠത്തിന്റെ നേതൃത്വത്തിൽ ഗുരു പൂർണിമ ദിനം ആഘോഷിച്ചു. ഇന്നലെ അതിരാവിലെ മുതൽ രാത്രി വരെ നീണ്ട ഭക്തിനിർഭരമായ ചടങ്ങുകളോടെയാണ് ഭക്തർ, ഗുരു പൂർണിമ ആഘോഷിച്ചത്.
രാവിലെ അഞ്ചുമണിക്ക് മഹാഗണപതി ഹോമം, അർച്ചന എന്നിവയോടെ ആരംഭിച്ച ചടങ്ങുകൾക്ക് പന്തളം ആശ്രമം മഠാധിപതി ബ്രഹ്മചാരിണി സാത്വികാമൃത ചൈതന്യയാണ് നേതൃത്വം നൽകിയത്. പിന്നാലെ നടന്ന ഗുരുപാദുക, പൂജ, ഗുരുസ്തോത്ര പാരായണം , അർച്ചന, ഭജന, മംഗളാരതി, പ്രസാദ വിതരണം, ഗുരുദക്ഷിണ സമർപ്പണം എന്നീ ചടങ്ങുകൾ ഉച്ച വരെ നീണ്ടു നിന്നു.
ശേഷം വൈകുന്നേരം അഞ്ചുമണിയോടെ കൂടി ആരംഭിച്ച ദേവിപൂജ പന്തളം ആശ്രമത്തിന്റെ മുൻ മഠാധിപതി കൂടിയായിരുന്നബ്രഹ്മചാരി ശ്രീധരാമൃത ചൈതന്യ നയിച്ചു. ഇതോടൊപ്പം ബ്രഹ്മചാരി മുകുന്ദാമൃതയുടെ ചൈതന്യയുടെ നേതൃത്വത്തിൽ പന്തളം മാതാ അമൃതാനന്ദമയി മഠം ഭജനസമിതിയുടെ ഭക്തിസാന്ദ്രമായ നാദാരാധനയും നടന്നു.
മഠത്തിൻ്റെ പന്തളം ശാഖയുടെ തുടക്ക കാലങ്ങളിലെ രക്ഷാധികാരിയായിരുന്ന നെടിയകാലായിൽ ജയനെ അദ്ദേഹത്തിൻറെ ഷഷ്ടിപൂർത്തി ആഘോഷങ്ങളുടെ നിറവിൽ അനുമോദിച്ചു. കനത്ത മഴയിലും നൂറു കണക്കിന് ഭക്തജനങ്ങളാണ് ചടങ്ങുകളിൽ പങ്കെടുക്കാൻ മഠത്തിലേക്ക് ഒഴുകിയെത്തിയത്. രാത്രി 9 മണിയോടെയാണ് ചടങ്ങുകൾ അവസാനിച്ചത്.