ദില്ലി: മുംബൈ ഭീകരാക്രമണ കേസിലെ മുഖ്യസൂത്രധാരന്‍ ഹാഫിസ് സഈദിന് 31 വര്‍ഷം തടവ് ശിക്ഷ. പാകിസ്താനിലെ ഭീകരവിരുദ്ധ കോടതിയാണ് ശിക്ഷ വിധിച്ചത്. പാകിസ്ഥാന്‍ ഭീകര സംഘടനയായ ജമാഅത്തുദ്ദവ തലവനായ ഹാഫിസിനെ (70) രണ്ട് കേസുകളിലാണ് ശിക്ഷിച്ചത്.
തടവ് ശിക്ഷ കൂടാതെ 340,000 രൂപ പിഴ അടയ്ക്കാനും കോടതി വിധിച്ചിട്ടുണ്ട്. കൂടാതെ, സ്വത്തുകള്‍ കണ്ടുകെട്ടാനും കോടതി ഉത്തരവിട്ടു. പാകിസ്താൻ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഭീകര ഗ്രൂപ്പായ ജമത്ത് ഉദ് ദവയുടെ തലവനാണ് ഹാഫിസ് സഈദ്.
അതേസമയം ഹാഫിസ് പണികഴിപ്പിച്ച മദ്രസ്സകളും പള്ളികളും സർക്കാർ ഏറ്റെടുക്കും. 2020 ൽ ഭീകരവാദത്തിനായി അനധികൃതമായി സ്വത്ത് സമ്പാദിച്ചതിന് ഹാസിഫ് സയ്യിദിനെ 15 വർഷം തടവിന് കോടതി വിധിച്ചിരുന്നു. ഐക്യരാഷ്‌ട്ര സഭ ആഗോള ഭീകരനായി പ്രഖ്യാപിച്ചിട്ടുള്ള ഹാഫിസ് സയ്ദ്, ഇതിന് മുൻപും തീവ്രവാദത്തിന് സാമ്പത്തിക സഹായം നൽകിയതിന് ശിക്ഷിക്കപ്പെട്ടിട്ടുണ്ട്.
10 മില്യൺ യുഎസ് ഡോളറാണ് ഇയാളുടെ തലയ്‌ക്ക് അമേരിക്ക വിലയിട്ടിരിക്കുന്നത്. 2008 നവംബർ 26നാണ്, രാജ്യത്തെ നടുക്കിയ ഭീകരാക്രമണമുണ്ടായത്. താജ്മഹൽ ഹോട്ടൽ, ഒബ്റോയി ഹോട്ടൽ, ലിയോപോൾഡ് കഫെ, നരിമാൻ ഹൗസ്, ഛത്രപതി ശിവജി ടെർമിനസ് എന്നിവിടങ്ങളിലായി ലഷ്‌കർ ഭീകരവാദികൾ ആക്രമണം നടത്തിയപ്പോൾ, സൈനികരും സാധാരണക്കാരുമുൾപ്പടെ 166 പേർക്കാണ് ജീവൻ നഷ്ടമായത്.