ന്യൂയോർക്ക് :പാകിസ്ഥാനെതിരെ യു എൻ വേദിയിൽ കടുത്ത നിലപാടുമായി ഇന്ത്യ. യുഎൻ സുരക്ഷാസമിതി യോഗത്തിൽ വച്ചാണ് ഭീകരവാദത്തെ പിന്തുണയ്ക്കുന്ന പാകിസ്ഥാനെതിരെ ഇന്ത്യ തുറന്നടിച്ചത്.
അതിർത്തി കടന്നുള്ള പാക്കിസ്ഥാന്റെ ഭീകര പ്രവർത്തനങ്ങൾക്കെതിരായ കടുത്ത നിർണായക നടപടികൾ ഇന്ത്യ തുടരും. ഭീകരവാദം, അക്രമം, വിദ്വേഷം എന്നിവയൊന്നുമില്ലാത്ത അർഥവത്തായ സംഭാഷണങ്ങൾക്കുള്ള അന്തരീക്ഷം ഒരുക്കേണ്ട ഉത്തരവാദിത്തം ഇന്ത്യയ്ക്കുണ്ടെന്നും യുഎന്നിലെ ഇന്ത്യൻ പ്രതിനിധി കാജൽ ഭട്ട് യുഎൻ സുരക്ഷാസമിതിയിൽ പറഞ്ഞു.
‘രാജ്യാന്തര സമാധാനത്തിന്റെയും സുരക്ഷയുടെയും പരിപാലനം പ്രതിരോധ നയതന്ത്രത്തിലൂടെ..’ എന്ന വിഷയവുമായി ബന്ധപ്പെട്ട് പതിനഞ്ചംഗ സമിതിയുടെ തുറന്ന ചർച്ചയിൽ ഇസ്‌ലാമാബാദ്, കശ്മീർ വിഷയം ഉന്നയിച്ചിരുന്നു. ഇതിനെ തുടർന്നാണ് ഇന്ത്യ പാകിസ്ഥാനെതിരെ ശക്തമായി ആഞ്ഞടിച്ചത്.
‘പാകിസ്ഥാൻ ഉൾപ്പെടെയുള്ള അയൽ രാജ്യങ്ങളുമായി നല്ലൊരുബന്ധം പുലർത്താനാണ് ഇന്ത്യ ആഗ്രഹിക്കുന്നത്. എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടെങ്കിൽ അത് സിംല കരാറിനും ലഹോർ പ്രഖ്യാപനത്തിനും അനുസൃതമായി ഉഭയകക്ഷിപരമായും സമാധാനപരമായും പരിഹരിക്കാൻ ഇന്ത്യ പ്രതിജ്ഞാബദ്ധമാണ്. എങ്കിലും തീവ്രവാദവും ശത്രുതയുമില്ലാത്ത അന്തരീക്ഷത്തിൽ മാത്രമേ നല്ല ചർച്ചകൾക്ക് സ്ഥാനമുള്ളൂ. അങ്ങനെയൊരു അന്തരീക്ഷം സൃഷ്ടിക്കേണ്ടത് പാകിസ്ഥാന്റെ ഉത്തരവാദിത്തമാണ്. അത് നടപ്പിലാക്കുന്നതു വരെ അതിർത്തിയിലെ ആക്രമണങ്ങൾക്കെതിരെ ഉറച്ചതും കടുത്തതുമായ നടപടികൾ ഇന്ത്യ തുടർന്നുകൊണ്ടേയിരിക്കും’–കാജൽ പറഞ്ഞു.
അതേസമയം തീവ്രവാദികളെ പരസ്യമായി പിന്തുണയ്ക്കുകയും പരിശീലിപ്പിക്കുകയും അവർക്കുള്ള ധനസഹായവും ആയുധങ്ങളും ഉറപ്പുവരുത്തുകയും ചെയ്യുന്ന രാജ്യമായി പാകിസ്ഥാനെ ആഗോളതലത്തിൽതന്നെ അംഗീകരിച്ചിട്ടുണ്ട്. ജമ്മു കശ്മീരും ലഡാക്കും ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും പാകിസ്ഥാൻ അനധികൃതമായി പിടിച്ചുവച്ചിരിക്കുന്ന പ്രദേശങ്ങളും ഇതിൽ ഉൾപ്പെടുന്നുവെന്നും കാജൽ ഭട്ട് പറഞ്ഞു