ലക്നൗ : ഇന്നലെ നടന്ന ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്‌സ് – ലക്നൗ സൂപ്പർ ജയൻറ്സ് മത്സരത്തിന് ശേഷവുമുണ്ടായ തർക്കത്തിന്റെ പേരിൽ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂർ ക്യാപ്റ്റൻ വിരാട് കോഹ്ലിക്കും ലക്നൗ മെന്റർ ഗൗതം ഗംഭീറിനുമെതിരെ കടുത്ത നടപടിയുമായി സംഘാടകർ. സംഭവത്തിൽ കോഹ്ലിയും ഗംഭീറും ഐപിഎൽ പെരുമാറ്റച്ചട്ടം ലംഘിച്ചതായി കണ്ടെത്തിയതിനെത്തുടർന്നാണ് നടപടിയെടുക്കുന്നത്. രണ്ടുപേർക്കും മാച്ച് ഫീസ് പൂർണമായും പിഴയായി അടയ്ക്കേണ്ടിവരും.
ലക്നൗ ബാറ്റിങ്ങിനിടെ കോഹ്ലിയോടു തര്‍ക്കിച്ചതിന് അഫ്ഗാനിസ്ഥാൻ യുവതാരം നവീൻ ഉൾ ഹഖ് മാച്ച് ഫീയുടെ പകുതി പിഴയായി അടയ്ക്കണം. ലക്നൗ ബാറ്റിങ്ങിനിടെ 17–ാം ഓവറിലാണ് കോഹ്ലിയും നവീൻ ഉൾ ഹഖും തമ്മിലുള്ള പ്രശ്നങ്ങള്‍ ആരംഭിച്ചത്. നവീന് നേരെ കോലി കാലിലെ ഷൂ ചൂണ്ടിക്കാണിച്ച് സംസാരിക്കുകയും നവീൻ കോഹ്ലിയെ തുറിച്ചു നോക്കുകയും ചെയ്തു. അംപയർമാരും നവീനൊപ്പം ക്രീസിലുണ്ടായിരുന്ന അമിത് മിശ്രയും ഇടപെട്ടാണ് കോഹ്ലിയെ ശാന്തനാക്കിയത്.
എന്നാൽ ആദ്യ സംഭവത്തിന് പിന്തുടർച്ചയെന്നോണം മത്സരത്തിന് ശേഷം ഹസ്തദാനം നൽകുമ്പോഴും കോഹ്ലിയും നവീൻ ഉൾഹഖും വീണ്ടും തർക്കിച്ചു. ഇതിനിടെ വിഷയത്തിൽ ലക്നൗ ടീം മെന്ററായ ഗൗതം ഗംഭീറും ഇടപെട്ടതോടെ പ്രശ്നം കൂടുതൽ ഗുരുതരമായി.പിന്നീട് തർക്കം ഇരുവരും തമ്മിലായി. ലക്നൗ ക്യാപ്റ്റൻ കെ.എല്‍. രാഹുൽ ഇടപെട്ടാണ് പിന്നീട് വിഷയം തണുപ്പിച്ചത്.