Monday, May 6, 2024
spot_img

സൈബർ ആക്രമണത്തിൽ മനംനൊന്ത് യുവതി ജീവനൊടുക്കിയ സംഭവം ; വീണ്ടും ചർച്ചയായി സൈബർ നിയമങ്ങൾ

തിരുവനന്തപുരം : സൈബർ ആക്രമണത്തിൽ മനംനൊന്ത് ഒരു വ്യക്തി ആത്മഹത്യ ചെയ്താൽ ശക്തമായ നിയമ നടപടികൾ സ്വീകരിക്കാനാകുമെന്ന് പൊലീസ്. സൈബർ തെളിവുകൾ ശേഖരിക്കുന്നതും കോടതിയെ ബോധ്യപ്പെടുത്തുന്നതും നിർണ്ണായകമാണ്. കടുത്തുരുത്തിയിൽ സുഹൃത്ത് അരുണിന്റെ സൈബർ ആക്രമണത്തിൽ മനംനൊന്ത് ആതിരയെന്ന പെൺകുട്ടി ജീവനൊടുക്കിയ കേസിൽ ആത്മഹത്യാ പ്രേരണയ്ക്കുള്ള ഐപിസി 306 വകുപ്പ് ഉൾപ്പെടുത്താനാകുമെന്നാണ് പൊലീസ് ഉദ്യോഗസ്ഥർ അഭിപ്രായപ്പെടുന്നത്.

കേസിൽ ഇയാൾ സമൂഹ മാദ്ധ്യമത്തിൽ പോസ്റ്റ് ചെയ്ത സ്ക്രീൻ ഷോട്ട്, ഐപി വിലാസം അടക്കമുള്ള തെളിവുകൾ ശേഖരിക്കേണ്ടിവരും. സമൂഹ മാദ്ധ്യമത്തിലെ പേജിലാണ് ഇയാൾ പെൺകുട്ടിയുടെ ചിത്രങ്ങൾ പോസ്റ്റ് ചെയ്തത് എന്നതിനാൽ സമൂഹ മാദ്ധ്യമ കമ്പനിയുടെ സഹായം പൊലീസിന് തേടേണ്ടി വരും.

സമൂഹ മാദ്ധ്യമ കമ്പനിക്ക് അപേക്ഷ കൊടുത്താൽ ലോഗിൻ ഡീറ്റെൽസ് പോലുള്ള വിവരങ്ങളും നൽകും. അന്വേഷണ ഉദ്യോഗസ്ഥനാണ് എസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥൻ വഴിഇതിനായുള്ള അപേക്ഷ നൽകേണ്ടത്. യാണ് അപേക്ഷ നൽകേണ്ടത്. ഒരു വ്യക്തിയുടെ ചിത്രം അയാളുടെ അനുവാദമില്ലാതെ മറ്റൊരാൾ പ്രസിദ്ധീകരിക്കുന്നത് സ്വകാര്യതയുടെ ലംഘനമാണ് എന്നിരിക്കെ ഇപ്പോൾ കേസെടുക്കാൻ കഴിയാറായില്ല. സൈബർ മേഖലയിലെ സ്വകാര്യത സംരക്ഷിക്കൽ അടക്കമുള്ള വിഷയങ്ങളിൽ കേന്ദ്രം കൊണ്ടുവരുന്ന ബിൽ പാസാകുന്നതോടെ ഇതിൽ ശക്തമായ നടപടി സ്വീകരിക്കാൻ കഴിയും.

‘‘കേന്ദ്രത്തിന്റെ കരട് ബില്ലിൽ സ്വകാര്യത സംരക്ഷിക്കുന്നതിനായി ചില നടപടികൾ വ്യവസ്ഥ ചെയ്യുന്നുണ്ട്. ഒരു വ്യക്തിയുടെ ഫോട്ടോ അനുവാദമില്ലാതെ മറ്റൊരാൾ സമൂഹമാധ്യമത്തിൽ ഇട്ടാൽ പരാതി നൽകാം. പരാതി നൽകിയാൽ കമ്പനി അത് ഒഴിവാക്കണം. നിശ്ചിത സമയത്തിനുള്ളിൽ മാറ്റിയില്ലെങ്കിൽ കമ്പനിക്കായിരിക്കും ഉത്തരവാദിത്തം എന്നാണ് കരട് നിയമത്തിൽ വ്യവസ്ഥ ചെയ്തിരിക്കുന്നത്’’– സൈബർ രംഗത്തെ പൊലീസ് ഉദ്യോഗസ്ഥൻ വെളിപ്പെടുത്തി

നേരത്തെ പ്രാബല്യത്തിലുണ്ടായിരുന്ന ഐടി നിയമത്തിലെ 66 എ വകുപ്പ് നിലവിലില്ല. അപകീർത്തികരവും വിദ്വേഷകരവുമായ രീതിയിലുള്ള സന്ദേശങ്ങൾ കൈമാറുന്നത് പോലുള്ള കാര്യങ്ങളാണ് 66 എ പ്രകാരം കുറ്റമായിരുന്നത്. എന്നാൽ പ്രസ്തുത വകുപ്പ് ഉപയോഗിച്ച് അഭിപ്രായ സ്വാതന്ത്ര്യത്തെ ഹനിക്കുന്നുവെന്ന വിമർശനം ഉണ്ടാതോടെ സുപ്രീം കോടതി ആ വകുപ്പ് അസാധുവാക്കി. ഈ വകുപ്പിൽ കേസുകൾ എടുക്കരുതെന്നും കോടതി നിർദേശിച്ചിരുന്നു.

അതേസമയം ചിത്രങ്ങൾ രൂപമാറ്റം വരുത്തി പ്രചരിപ്പിച്ചാൽ ഐപിസി 469 അനുസരിച്ച് കേസെടുക്കാനാകും. വ്യക്തിയുടെ അന്തസ്സിന് കോട്ടം തട്ടുന്ന രീതിയിൽ വ്യാജരേഖയുണ്ടാക്കിയതിനാണ് കേസെടുക്കുക. കത്ത് വ്യാജമായി ഉണ്ടാക്കുന്നതുപോലെതന്നെ കുറ്റകരമാണ് ഇലക്ട്രോണിക് രേഖകൾ വ്യാജമായി നിർമ്മിക്കുന്നതും. സൈബർ കുറ്റകൃത്യങ്ങളിൽ പൊലീസ് ആക്ടിന്റെ 120 (ഒ) അനുസരിച്ചും കേസെടുക്കാം. ജാമ്യമില്ലാത്ത വകുപ്പായതിനാൽ പൊലീസിന് ഈ വകുപ്പ് അനുസരിച്ച് നേരിട്ട് കേസ് എടുക്കാൻ കഴിയില്ല. ബന്ധപ്പെട്ട വ്യക്തി കോടതിയെ സമീപിച്ച് കോടതി നിർദേശ പ്രകാരമാണ് കേസെടുക്കുന്നത്. നേരത്തെ പോലീസ് കോടതിയിൽ നേരിട്ട് അപേക്ഷ നൽകി കേസെടുത്തിരുന്നു. എന്നാൽ ഹൈക്കോടതി വിധി വന്നതോടെ ഈ നീക്കം നിലച്ചു. കോടതി നിർദേശം വിദ്യാഭ്യാസപരമായും സാമ്പത്തികമായും പിന്നാക്കം നിൽക്കുന്നവർക്ക് തിരിച്ചടിയുണ്ടാക്കുന്നു എന്നാണ് പൊലീസ് വാദം .

സൈബർ ആക്രമണത്തിന് ഇരയാകുന്ന ആളുടെ സമൂഹ മാദ്ധ്യമത്തിലെ പേജിൽ മോശകരമായ കമന്റുകൾ ഇടുകയും വാട്സാപ്പിലൂടെ മോശം സന്ദേശങ്ങൾ അയയ്ക്കുകയും ചെയ്താൽ ഐപിസി 354 ഡി വകുപ്പ് അനുസരിച്ച് കേസെടുക്കാം. ജാമ്യം ലഭിക്കുന്ന വകുപ്പാണിത്. കടുത്തുരുത്തിയിലെ സംഭവത്തിൽ പ്രതി സ്ഥാനത്തുള്ള അരുണിന്റെ പശ്ചാത്തലം അറിയാവുന്നതിനാൽ നടപടികൾ എളുപ്പമാണെന്നും ആളെ അറിയാത്ത കേസുകളിൽ സമൂഹമാധ്യമ കമ്പനികളിൽനിന്ന് വിവരം ലഭിക്കാൻ പ്രയാസമാണെന്നും വിദഗ്ധർ പറയുന്നു.

Related Articles

Latest Articles