ദില്ലി : തിരഞ്ഞെടുപ്പ് പടിവാതിക്കല്‍ എത്തിയിട്ടും ഹരിയാന കോണ്‍ഗ്രസിലെ തമ്മിലടി അവസാനിക്കുന്നില്ല .മുൻ സംസ്ഥാന അധ്യക്ഷൻ അശോക് തൻവർ പാർട്ടി പദവികൾ എല്ലാം രാജി വെച്ചു .
വരാൻ പോകുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ തൻ്റെ അനുയായികള്‍ക്ക് സീറ്റ് അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം സോണിയാ ഗാന്ധിയുടെ വസതിക്ക് മുന്നില്‍ തന്‍വര്‍ പ്രതിഷേധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹം പാര്‍ട്ടി സ്ഥാനങ്ങളില്‍ നിന്ന് രാജിവെച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പ് പ്രചാരണ കമ്മിറ്റികളില്‍ നിന്നടക്കം തന്‍വര്‍ രാജിവെച്ചിട്ടുണ്ട്.
മുന്‍ മുഖ്യമന്ത്രി ഭൂപീന്ദര്‍ സിങ് ഹൂഡയുടെ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങിയാണ് സീറ്റുകള്‍ പ്രഖ്യാപിച്ചെന്നാണ് അശോക് തന്‍വറിൻ്റെ ആരോപണം. സീറ്റുകള്‍ പ്രഖ്യാപിച്ചതിന് പിന്നാലെ ഞായറാഴ്ചയാണ് അശോക് തന്‍വര്‍ സോണിയാ ഗാന്ധിയുടെ വസതിക്ക് മുന്നില്‍ പ്രതിഷേധം നടത്തിയത്.
ഹരിയാനയിൽ ഹൂഡ കോണ്‍ഗ്രസായി ചുരുക്കി കെട്ടാന്‍ ചില മുതിര്‍ന്ന നേതാക്കള്‍ അനുവദിച്ചെന്ന് സോണിയാ ഗാന്ധിക്കയച്ച രാജിക്കത്തില്‍ അശോക് തന്‍വര്‍ ആരോപിച്ചു.
17 വയസ്സുള്ളപ്പോള്‍ മുതല്‍ താന്‍ പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇപ്പോഴത്തെ അവഗണനയില്‍ അതീവ വേദനയുണ്ട്. എല്ലാ വഴികളും അടഞ്ഞതിനാലാണ് തനിക്ക് ഇങ്ങനെയൊരു കത്തെഴുതേണ്ടി വന്നതെന്നും തന്‍വര്‍ രാജിക്കത്തില്‍ പറയുന്നു.