നഗരഹൃദയത്തിലെ പേട്ടയിൽ നിന്ന് അന്യസംസ്ഥാനക്കാരിയായ 2 വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പിടിയിലായത് പോസ്കോ കേസ് പ്രതിയായ ഹസൻ. തിരുവനന്തപുരം നാവായിക്കുളത്ത് താമസിക്കുന്ന ഇയാളുടെ സ്വദേശം സംബന്ധിച്ച് കൃത്യമായ വിവരങ്ങളില്ല എന്നാണ് റിപ്പോർട്ട്. ഇന്ന് രാവിലെ കൊല്ലത്ത് നിന്നാണ് പൊലീസിന്റെ പിടിയിലാകുന്നത്. പ്രതിയെ ചോദ്യം ചെയ്ത് വരികയാണ്. പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു.
ജയിൽ മോചിതനായി രണ്ടാം ദിവസമാണ് ഉപദ്രവിക്കുകയെന്ന ലക്ഷ്യത്തോടെ ഇയാൾ പേട്ടയിൽ നിന്നും കുഞ്ഞിനെ തട്ടിക്കൊണ്ടു പോയത്. കുട്ടി കരഞ്ഞപ്പോൾ വായ പൊത്തിപ്പിടിക്കുകയും പിന്നീട് കുഞ്ഞിന്റെ ബോധം മറഞ്ഞതോടെ കുഞ്ഞിനെ ഓടയിൽ ഉപേക്ഷിക്കുകയായിരുന്നു. അയിരൂരില്‍ സ്കൂള്‍ വിദ്യാര്‍ത്ഥിനിയെ മിഠായി നൽകി പ്രലോഭിപ്പിച്ച് ഉപദ്രവിച്ച കേസിലാണ് ഇയാള്‍ മുന്‍പ് അറസ്റ്റിലായത്.
ഇക്കഴിഞ്ഞ ഫെബ്രുവരി 19നു പുലർച്ചെയാണ് ബിഹാർ സ്വദേശികളായ റെയിൽവേ സ്റ്റേഷനു സമീപം താമസിച്ചിരുന്ന അമർദീപ്–റബീന ദേവി ദമ്പതികളുടെ കുഞ്ഞിനെ കാണാതായത്. 20 മണിക്കൂറിനു ശേഷം കുഞ്ഞിനെ കൊച്ചുവേളി റെയിൽവേ സ്റ്റേഷനു സമീപമുള്ള ഓടയിൽ നിന്നാണ് കണ്ടെത്തിയത്.
സംഭവ ദിവസം രാത്രി 10 മണിക്കുശേഷമാണ് കഴിഞ്ഞ രാത്രി പെൺകുട്ടിയുടെ കുടുംബം ഉറങ്ങാൻ കിടന്നത്. കൊതുകുവലയ്ക്കുള്ളിലാണ് കുട്ടിയെ കിടത്തിയിരുന്നത്. 12 മണിക്കുശേഷം അമ്മ നോക്കിയപ്പോഴാണ് കുട്ടിയെ കാണാനില്ലെന്ന കാര്യം മനസിലായത്. തൊട്ടടുത്ത് മൂന്ന് സഹോദരങ്ങൾ ഉറങ്ങുന്നുണ്ടായിരുന്നു. പിതാവ് റോഡിലേക്കിറങ്ങി തിരച്ചിൽ നടത്തി. തൊട്ടടുത്ത് രാത്രിയിൽ തുറന്നിരിക്കുന്ന കടയിൽ എത്തി വിവരം പറഞ്ഞു. കടക്കാരുടെ നിർദേശമനുസരിച്ച് തുടർന്ന് പേട്ട പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു . തേൻ ശേഖരിച്ച് വിൽപ്പന നടത്തുന്ന കുടുംബം ഹൈദരാബാദിൽനിന്ന് തലസ്ഥാനത്തെത്തിയത്.
സിസിടിവി ദൃശ്യങ്ങളും ജയിൽരേഖകളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതിയെ പിടികൂടാൻ നിർണായകമായത്. പ്രതിയുടെ രേഖാചിത്രം തയ്യാറാക്കിയാണ് പൊലീസ് അന്വേഷണം ഊർജിതമാക്കിയത്.