നഗരഹൃദയത്തിലെ പേട്ടയിൽ നിന്ന് അന്യസംസ്ഥാനക്കാരിയായ 2 വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പിടിയിലായ പ്രതി ഹസൻ കുട്ടി എന്ന കബീർ സ്ഥിരം കുറ്റവാളിയെന്നു തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണർ സി.എച്ച്.നാഗരാജു. പ്രതി കുട്ടിയെ തട്ടിയെടുത്ത രീതിയെക്കുറിച്ചും ഇന്ന് വൈകുന്നേരം നടത്തിയ വാർത്താസമ്മേളനത്തിൽ കമ്മിഷണർ വിശദീകരിച്ചു.
‘‘പ്രതി അലഞ്ഞുതിരിഞ്ഞു നടക്കുന്നയാളാണ്. ട്രെയിനിൽനിന്ന് ഇറങ്ങി ചാക്ക, എയർപോർട്ട് ഭാഗത്തേക്കു നടന്നെത്തി. അവിടെനിന്നു കരിക്കുവെള്ളം കുടിച്ചു. ബസ് സ്റ്റോപ്പിൽ കുറച്ചുനേരം നിന്നു. അപ്പോഴാണ് കുട്ടിയെ കണ്ടതെന്നാണു പ്രതി പറഞ്ഞത്. കുട്ടിയെ എടുത്തുകൊണ്ടുപോയി ഉപദ്രവിക്കാൻ ശ്രമിച്ചു. കരഞ്ഞപ്പോൾ വായ പൊത്തിപിടിച്ചു, കുട്ടിയുടെ അനക്കമില്ലാതായതോടെ പേടിച്ച് ഉപേക്ഷിച്ചെന്നാണ് പൊലീസിന് നൽകിയ മൊഴി. ചാക്കയിൽനിന്നും പ്രതിക്ക് ഒരാൾ ലിഫ്റ്റ് കൊടുത്തിട്ടുണ്ട്.
കൊല്ലം ചിന്നക്കടയിൽനിന്നാണു പ്രതിയെ പിടികൂടിയത്. പ്രതിയെ കണ്ടാൽ പ്രദേശവാസിയാണെന്നാണു തോന്നുക. രേഖകളിൽ പത്തനംതിട്ട അയിരൂർ ഭാഗത്തെ അഡ്രസാണുള്ളത്. എന്നാൽ ഗുജറാത്തിൽ നിന്നു ചെറുപ്പത്തിൽ തന്നെ മാതാപിതാക്കൾ ഇങ്ങോട്ടു കൊണ്ടുവന്നെന്നാണു പ്രതി പറയുന്നത്. മാതാപിതാക്കളുമായി പ്രതിക്ക് ബന്ധമില്ല. പ്രതിക്ക് ക്രിമിനൽ മെന്റാലിറ്റിയുണ്ട്. മാനസിക പ്രശ്നമുണ്ടെന്ന് പറയാൻ പറ്റില്ല.
പോക്സോ ഉൾപ്പെടെ എട്ടോളം കേസുകൾ ഇയാളുടെ പേരിലുണ്ട്. ജനുവരി 12 നാണ് കൊല്ലം ജയിലിൽനിന്ന് ഇയാൾ പുറത്തിറങ്ങിയത്. 2022ൽ പെൺകുട്ടിക്ക് മിഠായി കൊടുക്കാമെന്നു പറഞ്ഞ് വിളിച്ച് ഉപദ്രവിച്ച സംഭവമുണ്ടായിരുന്നു. ആ കേസിൽ ജയിലില്‍ കഴിഞ്ഞിരുന്നു. ഭവനഭേദനം, ഓട്ടോ മോഷണം, ക്ഷേത്രത്തിൽ കയറി മോഷണം തുടങ്ങി പല കേസുകൾ ഇയാൾക്കെതിരെയുണ്ട്. ആരുമായും ബന്ധമില്ലാത്ത ആളാണ്. അലഞ്ഞുതിരിയുന്ന ആളാണ്. കൃത്യമായ മേൽവിലാസം ഇല്ലാത്ത ആളായതിനാൽ പ്രതിക്കുവേണ്ടി പല സ്ഥലങ്ങളിൽ അലഞ്ഞു.’’– കമ്മിഷണർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ഇക്കഴിഞ്ഞ ഫെബ്രുവരി 19നു പുലർച്ചെയാണ് ബിഹാർ സ്വദേശികളായ റെയിൽവേ സ്റ്റേഷനു സമീപം താമസിച്ചിരുന്ന അമർദീപ്–റബീന ദേവി ദമ്പതികളുടെ കുഞ്ഞിനെ കാണാതായത്. 20 മണിക്കൂറിനു ശേഷം കുഞ്ഞിനെ കൊച്ചുവേളി റെയിൽവേ സ്റ്റേഷനു സമീപമുള്ള ഓടയിൽ നിന്നാണ് കണ്ടെത്തിയത്.
സംഭവ ദിവസം രാത്രി 10 മണിക്കുശേഷമാണ് കഴിഞ്ഞ രാത്രി പെൺകുട്ടിയുടെ കുടുംബം ഉറങ്ങാൻ കിടന്നത്. കൊതുകുവലയ്ക്കുള്ളിലാണ് കുട്ടിയെ കിടത്തിയിരുന്നത്. 12 മണിക്കുശേഷം അമ്മ നോക്കിയപ്പോഴാണ് കുട്ടിയെ കാണാനില്ലെന്ന കാര്യം മനസിലായത്. തൊട്ടടുത്ത് മൂന്ന് സഹോദരങ്ങൾ ഉറങ്ങുന്നുണ്ടായിരുന്നു. പിതാവ് റോഡിലേക്കിറങ്ങി തിരച്ചിൽ നടത്തി. തൊട്ടടുത്ത് രാത്രിയിൽ തുറന്നിരിക്കുന്ന കടയിൽ എത്തി വിവരം പറഞ്ഞു. കടക്കാരുടെ നിർദേശമനുസരിച്ച് തുടർന്ന് പേട്ട പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു . തേൻ ശേഖരിച്ച് വിൽപ്പന നടത്തുന്ന കുടുംബം ഹൈദരാബാദിൽനിന്ന് തലസ്ഥാനത്തെത്തിയത്.