ദില്ലി: പ്രകോപനപരമായ പ്രസംഗങ്ങള്‍ നടത്തിയെന്ന ആരോപണം സംബന്ധിച്ച കേസില്‍ ജെഎന്‍യു വിദ്യാര്‍ത്ഥി ഷര്‍ജീല്‍ ഇമാമിനെതിരെ (Sharjeel Imam) രാജ്യദ്രോഹക്കുറ്റം ചുമത്താൻ ഉത്തരവിട്ട് ഡൽഹി കോടതി. പൗരത്വ ഭേദഗതി നിയമത്തിനെതിരെ അലിഗഡ് മുസ്ലിം സര്‍വകലാശാലയിലും ജാമിയ പ്രദേശത്തും പ്രകോപനപരമായ പ്രസംഗങ്ങള്‍ നടത്തിയെന്നാണ് ആരോപണം.
ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 124 എ (രാജ്യദ്രോഹം), 153 എ (മതത്തിന്റെ അടിസ്ഥാനത്തില്‍ വ്യത്യസ്ത വിഭാഗങ്ങളില്‍ ശത്രുത വളര്‍ത്തല്‍), 153 ബി (തെറ്റായ ആരോപണം, രാജ്യത്തിന്റെ ഐക്യത്തിനു വിഘാതമായ പ്രസ്താവം), 505 (പൊതുദ്രോഹത്തിനു വഴിയൊരുക്കുന്ന പ്രസ്താവനകള്‍), യുഎപിഎയിലെ 13 (നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ശിക്ഷ) വകുപ്പുകള്‍ പ്രകാരമാണ് അഡീഷണല്‍ സെഷന്‍സ് ജഡ്ജി അമിതാഭ് റാവത്ത് കുറ്റം ചുമത്തിയത്. 2019 ഡിസംബർ 13 നാണ് മതസ്പർദ്ധ വളർത്തുന്ന പ്രസംഗം നടത്തിയതിന്റെ പേരിൽ ഷർജീൽ ഇമാമിനെ അറസ്റ്റ് ചെയ്തത്. ഇതിനിടെ നിരവധി തവണ ഇമാം ജാമ്യത്തിനായി ഹർജി നൽകിയെങ്കിലും കോടതി ഇതെല്ലാം തള്ളുകയായിരുന്നു