ജനങ്ങളുടെ ജീവിതം പഠിക്കാനുളള കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ യാത്രകൾക്ക് അവസാനമില്ല. കഴിഞ്ഞ ദിവസം ഡൽഹിയിലെ ആനന്ദ് വിഹാർ റെയിൽവേ സ്‌റ്റേഷനിൽ റെയിൽവേ പോർട്ടർമാരുടെ ബുദ്ധിമുട്ടുകൾ പഠിക്കാനെത്തിയ രാഹുൽ ഗാന്ധി ഇത്തവണ കിർത്തി നഗറിലെ പ്രശസ്തമായ ഫർണിച്ചർ മാർക്കറ്റിലാണ് ജനങ്ങളുടെ ജീവിതം പഠിക്കാൻ എത്തിയത്. ജോലിക്കാർ ചെയ്യുന്ന ഓരോ ജോലികളും ചോദിച്ച് മനസിലാക്കി ചെയ്യാനും രാഹുൽ ഗാന്ധി ശ്രമിക്കുന്നതിന്റെ ചിത്രങ്ങളാണ് ഇപ്പോൾ പുറത്ത് വരുന്നത്. ചിന്തേരിടുന്നതിന്റെയും കൈവാൾ ഉപയോഗിച്ച് തടി മുറിക്കുന്നതിന്റെയും ചിത്രങ്ങൾ കോൺഗ്രസ് തന്നെയാണ് ട്വിറ്ററിലൂടെ പുറത്തുവിട്ടിരിക്കുന്നത്. ഇവിടെ ഫർണീച്ചർ നിർമാണത്തിലേർപ്പെട്ടിരിക്കുന്ന ആശാരി സഹോദരൻമാരുമായി സംവദിച്ചു. അവരുടെ ബുദ്ധിമുട്ടുകൾ മനസിലായി. കഠിനാധ്വാനികളും അതിശയിപ്പിക്കുന്ന കലാകാരൻമാരുമാണവർ. കരുത്തും സൗന്ദര്യവും പകരുന്നതിലും വിദഗ്ധർ. ഞങ്ങൾ ഒരുപാട് സംസാരിച്ചു എന്നാണ് ചിത്രത്തിന് അടിക്കുറിപ്പായി രാഹുൽ ഗാന്ധി ട്വിറ്ററിൽ കുറിച്ചിരിക്കുന്നത്.
അതെസമയം, കുറച്ചു ദിവസങ്ങൾക്ക് മുൻപ് റെയിൽവേ ചുമട്ടുതൊഴിലാളികളുടെ വിഷമം മനസിലാക്കാൻ എത്തിയ രാഹുൽ ഗാന്ധി അവർക്കൊപ്പം പെട്ടി ചുമന്നത് സമൂഹമാദ്ധ്യമങ്ങളിൽ ട്രോളിന് വഴിയൊരുക്കിയിരുന്നു. ഡൽഹി ആനന്ദ് വിഹാർ ടെർമിനലിൽ പോര്‍ട്ടറുടെ വേഷത്തിൽ ചുമട്ടുതൊഴിലാളികൾക്കൊപ്പം പെട്ടി ചുമക്കുന്ന രാഹുലിന്റെ വീഡിയോയാണ് വൈറലായത്. തറയിൽ വെച്ച് ഉരുട്ടിക്കൊണ്ടുപോകേണ്ട ട്രോളി രാഹുൽ ഗാന്ധി എന്തിനാണ് ചുമന്ന് കൊണ്ടുപോകുന്നതെന്നായിരുന്നു ചിത്രത്തിന് താഴെ സോഷ്യൽ മീഡിയ ഉപയോക്താക്കളുടെ പരിഹാസം. കൂടാതെ, നേരത്തെ ട്രക്ക് ഡ്രൈവർമാരുടെ വേദന മനസിലാക്കാൻ ഡൽഹിയിൽ നിന്ന് രാഹുൽ ഗാന്ധി ചണ്ഡിഗഢിലേക്ക് ലോറിയിൽ സഞ്ചരിച്ചതും ബിലാസ്പൂരിൽ നിന്നും റായ്പൂരിലേക്കായിരുന്നു രാഹുലിന്റെ തീവണ്ടിയാത്ര നിരവധി ട്രോളുകൾക്ക് വഴിയൊരുക്കിയിരുന്നു.
അതിനു പിന്നാലെയാണ് രാഹുൽ ഗാന്ധി ആശാരിപ്പണിയുമായി രംഗത്തെത്തിയിരിക്കുന്നത്. അതേസമയം, രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രകൾ തുടരുമെന്നും അതിന്റെ ഭാഗമാണിതെന്നുമാണ് കോൺഗ്രസിന്റെ നിലപാട്. എന്നാൽ പോയി കണ്ട് വേദന മനസിലാക്കുന്നതല്ലാതെ ഇവരുടെ പ്രശ്‌നങ്ങളിൽ ഒരു പരിഹാരവും കോൺഗ്രസോ രാഹുൽ ഗാന്ധിയോ മുന്നോട്ടുവെയ്ക്കുന്നില്ലെന്ന വിമർശനവും ശക്തമാണ്. എന്തായാലും ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ താൻ ജനകീയനാണെന്ന് വരുത്തി തീർക്കാനുള്ള ശ്രമം തുടരുകയാണ് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ചെയ്യുന്നതെന്നാണ് പരക്കെയുള്ള ആക്ഷേപം.