തിരുവനന്തപുരം: കഴക്കൂട്ടത്ത് പ്രവർത്തിക്കുന്ന തക്കാരം ഹോട്ടലിൽ ഹെൽത്ത് സ്ക്വാഡ് പരിശോധന നടത്തി. പരിശോധനയിൽ ഹോട്ടലിൽ നിന്നും പഴകിയ ഭക്ഷണ പദാർത്ഥങ്ങളും, ഉപയോഗശൂന്യമായ 12 കിലോ കോഴിയിറച്ചിയും കൂടാതെ 6 കിലോയോളം വരുന്ന മറ്റ് ആഹാര സാധനങ്ങളും പിടിച്ചെടുത്തു.
തിരുവനന്തപുരത്ത് നഗരസഭ ഹെൽത്ത് സ്ക്വാഡ് എല്ലാ ഹോട്ടലുകളിലും പരിശോധന കർശനമാക്കിയിരിക്കുകയാണ്. നഗരസഭ ഹെൽത്ത് സ്ക്വാഡ് ഹെൽത്ത് ഓഫീസർ ഡോ.ഗോപകുമാറിൻറെ നേതൃത്വത്തിലാണ് പരിശോധന നടത്തുന്നത്. തിരുവനന്തപുരത്തെ പ്രധാന ഹോട്ടലുകളായ അൽസാജ്, തക്കാരം, തമ്പാനൂർ ഹൈലാൻഡ് എന്നീ ഹോട്ടലുകൾ പരിശോധിച്ചു. പരിശോധനയിൽ അൽസാജ് ഹോട്ടലിൽ വൃത്തിഹീനമായ അന്തരീക്ഷത്തിൽ ഭക്ഷണമുണ്ടാക്കുന്നത് കണ്ടെത്തിയതിനാൽ ഹോട്ടലിന് നോട്ടീസ് നൽകിയിട്ടുണ്ട്.
കഴക്കൂട്ടത്ത് പ്രവർത്തിക്കുന്ന തക്കാരം ഹോട്ടലിൽ പഴകിയതും ഉപയോഗശൂന്യമായതുമായ 12 കിലോ കോഴിയിറച്ചിയും 6 കിലോ മറ്റ് ആഹാര സാധനങ്ങളും,കൂടാതെ പ്ലാസ്റ്റിക്കുകൾ, നിരോധിച്ച ക്യാരിബാഗ് എന്നിവയും പിടിച്ചെടുത്തു. കഴക്കൂട്ടം അൽ-സാജ്, തക്കാരം എന്നീ ഹോട്ടലുകളിൽ ദ്രവമാലിന്യ സംസ്കരണ സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടില്ലാത്തതിനാൽ നോട്ടീസ് നൽകിയിട്ടുണ്ട്. മറ്റ് ഹോട്ടലുകളിലും സ്ക്വാഡ് പരിശോധന നടത്തി. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ ഷൈനി പ്രസാദ്, അരുൺ, ദിവ്യ എന്നിവർ പരിശോധനയിൽ പങ്കെടുത്തു. തുടർ ദിവസങ്ങളിലും പരിശോധന കർശനമാക്കുമെന്ന് മേയർ അറിയിച്ചു.