അഹമ്മദാബാദ് : ഗുജറാത്തിൽ മഴ കനത്തതോടെ പല താഴ്‌ന്ന പ്രദേശങ്ങളും വെള്ളത്തിനടിയിലായി. ജുനാഗഡ് മേഖലയിലുണ്ടായ മിന്നൽ പ്രളയത്തിൽ നിരവധി വാഹനങ്ങളും കന്നുകാലികളും ഒലിച്ചുപോയി. സംസ്ഥാനത്ത് നാളെ കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചു.
മിന്നൽ പ്രളയമുണ്ടായ ജുനാഗഡ് മേഖലയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 241 മില്ലിമീറ്റർ മഴയാണ് പെയ്തിറങ്ങിയത്. വെള്ളം കയറിയതിനാൽ 2 ദേശീയപാതകളും 10 സംസ്ഥാന പാതകളും 300 ഗ്രാമീണ റോഡുകളും അടച്ചിട്ടിരിക്കുകയാണ്.രക്ഷാപ്രവർത്തനങ്ങൾ ദേശീയ ദുരന്ത നിവാരണസേനയുടെ നേതൃത്വത്തിൽ പുരോഗമിക്കുകയാണ് . ജുനാഗഡിൽ നിന്നും 3,000 ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. മഴ കനത്തതോടെ യമുനയിലെ ജലനിരപ്പ് വീണ്ടും അപകടരേഖയ്‌ക്കു മുകളിലെത്തി.ഇന്ന് രാവിലെ 205.75 മീറ്ററാണ് ദില്ലി റെയിൽവേ പാലത്തിനു താഴെ ജലനിരപ്പ് രേഖപ്പെടുത്തിയത്. ജലനിരപ്പ് 206.7ലേക്ക് ഉയർന്നാൽ സമീപവാസികൾ സുരക്ഷിത സ്ഥാനത്തേക്ക് മാറണമെന്ന് അധികൃതർ അറിയിച്ചു.