Sunday, May 19, 2024
spot_img

മഴ കുറയുന്നു പക്ഷെ ജാഗ്രത തുടരുന്നു; പത്ത് ജില്ലകളിൽ റെഡ് അലേർട്ട് നാല് ജില്ലകളിൽ ഓറഞ്ച് അലേർട്ട്; പന്ത്രണ്ട് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

തിരുവനന്തപുരം: കഴിഞ്ഞ രണ്ടു ദിവസമായി കേരളത്തിൽ തുടരുന്ന അതിതീവ്ര മഴ കുറയുന്നു. പക്ഷെ ജാഗ്രത തുടരുകയാണ് കാരണം അതിതീവ്രമഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ബുധനാഴ്ച പത്തുജില്ലകളില്‍ ചുവപ്പുജാഗ്രത നല്‍കി. വ്യാഴാഴ്ച ഒമ്പതുജില്ലകളിലും. അതിതീവ്രമഴ വടക്കന്‍കേരളത്തിലേക്കും വ്യാപിക്കുകയാണ്. വെള്ളിയാഴ്ചയോടെ മഴയ്ക്ക് ശക്തികുറയാന്‍ സാധ്യതയുണ്ട്.
2018-ലെ പ്രളയത്തിന് സമാനമായ സാഹചര്യമില്ലെങ്കിലും അതിജാഗ്രത വേണമെന്നാണ് ദുരന്തനിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്. പമ്പ, നെയ്യാര്‍, മണിമല, കരമന നദികളില്‍ ക്രമാതീതമായി വെള്ളം ഉയരാന്‍ സാധ്യതയുള്ളതിനാല്‍ കേന്ദ്ര ജലക്കമ്മിഷന്‍ ഓറഞ്ച് മുന്നറിയിപ്പ് നല്‍കി. മീനച്ചില്‍, തൊടുപുഴ, അച്ചന്‍കോവില്‍, കാളിയാര്‍ നദികളിലും ജലനിരപ്പ് ഉയരുന്നുണ്ട്. കേരളം-ലക്ഷദ്വീപ് തീരങ്ങളില്‍ വ്യാഴാഴ്ചവരെയും കര്‍ണാടകതീരത്ത് ശനിയാഴ്ചവരെയും മത്സ്യബന്ധനത്തിന് പോകരുതെന്നും കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പുണ്ട്. ജലസേചനവകുപ്പിന്റെയും വൈദ്യുതിബോര്‍ഡിന്റെയും 23 അണക്കെട്ടുകള്‍ തുറന്നു. എന്നാല്‍, വലിയ അണക്കെട്ടുകളില്‍ ആശങ്കാജനകമായ തോതില്‍ ജലനിരപ്പ് ഉയര്‍ന്നിട്ടില്ല എന്നത് ആശ്വാസകരമാണ്.

അതിതീവ്രമഴയുടെ സാഹചര്യത്തില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍, കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട്, പാലക്കാട്, മലപ്പുറം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ ഭരണകൂടങ്ങൾ ബുധനാഴ്ച അവധി പ്രഖ്യാപിച്ചിട്ടുണ്ട്. അതിതീവ്ര മഴക്ക് കാരണമായേക്കാവുന്ന മഴമേഘങ്ങൾ സംസ്ഥാനത്ത് എത്തിച്ചേരാനുള്ള സാഹചര്യം ഇപ്പോഴും ഇന്ത്യൻ മഹാസമുദ്രത്തിലുണ്ട്. മഴയോടൊപ്പം ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ അപകടാവസ്ഥയിലായ പോസ്റ്റുകള്‍, മരങ്ങള്‍, ബോര്‍ഡുകള്‍ എന്നിവ സുരക്ഷിതമാക്കി അപകടം ഒഴിവാക്കാന്‍ നടപടി സ്വീകരിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.

കേന്ദ്ര ജലകമ്മിഷന്റെ മുന്നറിയിപ്പുപ്രകാരം, പമ്പ(മാടമണ്‍), നെയ്യാര്‍(അരുവിപ്പുറം), മണിമല(പുലകയര്‍), മണിമല(കല്ലൂപ്പാറ) കരമന(വെള്ളകടവ് )എന്നി നദികളില്‍ ജലവിതാനം അപകടനിരപ്പ് കടന്നിട്ടുണ്ട്.
അച്ചന്‍കോവില്‍(തുമ്പമണ്‍), കാളിയാര്‍(കലമ്പുര്‍), തൊടുപുഴ(മണക്കാട്), മീനച്ചില്‍(കിടങ്ങൂര്‍) എന്നീ നദികളിലും ജലനിരപ്പ് ഉയര്‍ന്നുകൊണ്ടിരിക്കയാണ്. നദികളുടെ കരയിലുള്ള ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണം. ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കാനുള്ള നടപടികള്‍ തുടരുന്നതായും അധികൃതർ അറിയിച്ചിട്ടുണ്ട്.

Related Articles

Latest Articles