തിരുവനന്തപുരം- സംസ്ഥാനത്തെ വടക്കന്‍ ജില്ലകളിലും ഇടുക്കിയിലും കനത്ത മഴയിലും കാറ്റിലും വന്‍ നാശനഷ്ടം. പാലക്കാട് അട്ടപ്പാടിയിൽ വീടിനു മുകളില്‍ മരം വീണും വയനാട്ടിലെ പനമരത്ത് സുരക്ഷിതകേന്ദ്രത്തിലേക്കു മാറ്റുന്നതിനിടെയും രണ്ടു മരണങ്ങൾ റിപ്പോർട്ട് ചെയ്തു. അട്ടപ്പാടി ഷോളയൂർ ചുണ്ടകുളം ഊരിലെ കാര, പനമരം മാതോത്ത് പൊയില്‍ കാക്കത്തോട് കോളനിയിൽ ബാബുവിന്‍റെ ഭാര്യ മുത്തു എന്നിവരാണു മരിച്ചത്. അട്ടപ്പാടിയിൽ വീടിനുള്ളിൽ ഉറങ്ങിക്കിടന്നവരുടെ മുകളിലേക്കു മരം വീഴുകയായിരുന്നു.
മൂന്നാറില്‍ വീടുകളില്‍ വെള്ളം കയറി വാഹനങ്ങള്‍ മുങ്ങി. ഇരവികുളം റോഡിലെ പെരിയവാര പാലത്തിന് മുകളില്‍ വെള്ളം കയറിയ സ്ഥിതിയിലാണ്. പീരുമേട്ടില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടു.
സംസ്ഥാനത്ത് മിക്കയിടങ്ങളിലും ശക്തമായ മഴയും കാറ്റും തുടരുകയാണ്. വടക്കന്‍ കേരളത്തിലെ മലയോര പ്രദേശങ്ങള്‍ ഉരുള്‍പൊട്ടല്‍ ഭീഷണിയിലാണ്. നിരവധി കുടുംബങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചുകൊണ്ടിരിക്കുകയാണ്.
കോയമ്പത്തൂർ റെയിൽവേ സ്റ്റേഷനിലെ പാഴ്സൽ കെട്ടിടം മഴയിൽ തകർന്നുവീണ് രണ്ടു പേർ മരിച്ചു. രണ്ടു പേർക്കു പരുക്കേറ്റു.

