ദില്ലി: കടുത്ത ശൈത്യത്തിലേക്ക് കടക്കുകയാണ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ .ഡൽഹിയിൽ 4.2 ഡിഗ്രി സെല്‍ഷ്യസാണ് ഇന്നലെ രേഖപ്പെടുത്തിയത്.
പാലം, സഫ്ദര്‍ജങ്ങ് തുടങ്ങിയ സ്ഥലങ്ങളിലാണ് സ്ഥിതി രൂക്ഷം. മൂടല്‍മഞ്ഞ് കാരണം ദില്ലിയിലേക്കുള്ള 25 ട്രെയിനുകള്‍ വൈകിയാണോടുന്നത്. വിമാനസര്‍വീസുകളും താറുമാറായി. തണുപ്പിനൊപ്പം വായുമലിനീകരണവും കൂടിയതോടെ ജനജീവിതം ദുസ്സഹമായി. സംസ്ഥാനത്ത് ഇതുവരെ മൂന്ന് മരണം റിപ്പോര്‍ട്ട് ചെയ്തു. വരും ദിവസങ്ങളില്‍ താപനില രണ്ട് ഡിഗ്രി വരെ താഴ്‌ന്നേക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഡിസംബര്‍ 29വരെ സമാനസ്ഥിതി തുടരും. ഡല്‍ഹിയില്‍ പലയിടങ്ങളിലും സര്‍ക്കാര്‍ അഭയകേന്ദ്രങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. അയല്‍ സംസ്ഥാനങ്ങളായ ഉത്തര്‍പ്രദേശ്, ഹരിയാന, പഞ്ചാബ് എന്നിവിടങ്ങളിലും സമാനസ്ഥിതിയാണ്. ഉത്തര്‍പ്രദേശില്‍ തിങ്കളാഴ്ച്ച വരെ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു.