ദില്ലി : വടക്കേ ഇന്ത്യയില്‍ കനത്ത മഴയെത്തുടർന്നുണ്ടായ ദുരിതങ്ങളിൽ 58 പേർ മരിച്ചു. പഞ്ചാബ്, ഉത്തരാഖണ്ഡ്,ഹിമാചല്‍ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ വ്യാപകമായി മണ്ണിടിച്ചിലുണ്ടായി. ഇതേതുടര്‍ന്ന് വിനോദസഞ്ചാരികളും തീർഥാടകരുമുൾപ്പെടെ അഞ്ഞൂറിലേറെപ്പേർ കുടുങ്ങിക്കിടക്കുകയാണ്.
ഇടമുറിയാതെ പെയ്ത മഴയിൽ യമുനാ നദിയിലെ ജലനിരപ്പ് അപകടരേഖയും കടന്ന് 205.94 മീറ്ററിൽ എത്തിയിട്ടുണ്ട്. ജലനിരപ്പ് ഉയർന്നതിനെത്തുടർന്ന് ഓൾഡ് യമുന പാലം വഴിയുള്ള ഗതാഗതം നിരോധിച്ചിരുന്നു. താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവരെ താത്കാലിക ക്യാമ്പുകളിലേക്കു മാറ്റാനുള്ള നടപടികൾ തുടരുകയാണെന്ന് സർക്കാർ അറിയിച്ചു.
ദില്ലിയില്‍ ആറു ജില്ലകളിലൂടെയാണ് യമുന ഒഴുകുന്നത്. ഹരിയാനയിലെ ഹാത്നി കുണ്ഡ് ബാരേജിൽ നിന്നു കൂടുതൽ ജലം തുറന്നുവിടുന്നതോടെ യമുനയിലെ ജലനിരപ്പ് ഇനിയും ഉയരും. ഇതോടെ ദില്ലി പ്രളയഭീഷണിയിലായി. അടിയന്തരഘട്ടങ്ങളിൽ ഉപയോഗിക്കാൻ 30 ബോട്ടുകൾ സജ്ജമാക്കിയെന്നു മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ അറിയിച്ചിരുന്നു.