ചലച്ചിത്ര മേഖലയിലെ പുരുഷന്മാരും നിരവധി പ്രശ്നങ്ങളെ അഭിമുഖീകരിക്കുന്നുണ്ടെന്ന് ഹേമാ കമ്മിറ്റി റിപ്പോർട്ടിൽ പരാമർശം. സിനിമാ മേഖലയിൽ നിന്നുകൊണ്ട് എതിർത്തു സംസാരിക്കാൻ പുരുഷന്മാർപോലും ഭയന്നിരുന്നു. പ്രമുഖരായ കലാകാരന്മാർപോലും സിനിമയിൽ കൂടുതൽ കാലം പ്രവർത്തിക്കുന്നതിൽനിന്ന് അനധികൃതമായി വിലക്കപ്പെട്ടിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
വളരെ നിസാരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഇത്തരത്തിലുള്ള നിരോധനം ഏർപ്പെടുത്തിയത് . ഇൻഡസ്ട്രിയെ നിയന്ത്രിക്കുന്ന ഒന്നോ ഒന്നിലധികമോ ലോബികളുടെ അപ്രീതിക്ക് മേൽപ്പറഞ്ഞ പുരുഷന്മാർ അറിഞ്ഞോ അറിയാതെയോ പാത്രമാവുകയായിരുന്നു. അവർ നൽകുന്ന വിവരങ്ങൾ ചോർന്നാൽ സിനിമയിലെ തങ്ങളുടെ ഭാവി അവസരങ്ങളെ പ്രതികൂലമായി ബാധിക്കുമെന്ന് ഭയന്ന് പുരുഷന്മാർ പൊതുവെ വ്യവസായത്തിനെതിരെ സംസാരിക്കാൻ മടിക്കുകയോ ഭയപ്പെടുകയോ ചെയ്യുന്നു.
സ്ത്രീകൾക്ക് ടോയ്ലെറ്റ് ഉപയോഗിക്കാൻ അനുവാദമില്ലെന്നതു പോലുള്ള പ്രവണതകൾ മലയാളസിനിമയിൽ നിലനിൽക്കുന്നുണ്ടെന്നും അതിന് മാറ്റം വരേണ്ടതാണെന്നും പുരുഷന്മാർ തുറന്നുപറഞ്ഞു. എന്നാൽ ഒരു പ്രമുഖ താരം പറഞ്ഞത് വർഷങ്ങളായി ഇതിലൊന്നും യാതൊരു പരാതിയുമില്ലാതെ ജോലിചെയ്യുന്ന സ്ത്രീകളുണ്ടല്ലോ എന്നാണ്. ഇവർ പറയുന്നത് ഒരിക്കലും അംഗീകരിക്കാനാവില്ല എന്നാണ്.
എന്നിരുന്നാലും, ചില പുരുഷന്മാർ നിഷ്പക്ഷമായി സംസാരിക്കുകയും ഡബ്ലിയുസിസി രൂപീകരിച്ചത് നല്ലകാര്യമാണെന്ന് പറയുകയും ചെയ്‌തത് പ്രോത്സാഹനം അർഹിക്കുന്നതാണ്. എല്ലാ സാക്ഷികളും കമ്മിറ്റിയുമായി നന്നായി സഹകരിച്ചുവെന്നതിൽ സന്തോഷമുണ്ട്. എല്ലാവരും അവർക്ക് പറയാനുള്ള നല്ലതും ചീത്തയുമായ കാര്യങ്ങൾ വിശദമായിത്തന്നെ പറഞ്ഞുവെന്നും ഹേമാ കമ്മിറ്റി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

