കൊച്ചി : കേരളത്തിന്റെ തലസ്ഥാനം കൊച്ചിയിലേക്കു മാറ്റണമെന്നാവശ്യപ്പെട്ട് അവതരിപ്പിച്ച സ്വകാര്യ ബിൽ വിവാദമായതിന് പിന്നാലെ സുപ്രീംകോടതിയുടെ ബെഞ്ച് കൊച്ചിയിൽ സ്ഥാപിക്കാനുള്ള ഇടപെടലുമായി ഹൈബി ഈഡൻ എംപി. 2020ൽ സ്വകാര്യ ബില്ലിലൂടെ ഈ വിഷയം ലോക്സഭയിലെത്തിച്ച ശേഷം കഴിഞ്ഞ ദിവസവും പാർലമെന്റിൽ ചോദ്യോത്തരവേളയിൽ ഇക്കാര്യം ഉന്നയിച്ചു. തുടർന്ന് കേന്ദ്ര നിയമ വകുപ്പ് സഹമന്ത്രി അർജുൻ റാം മേഘ്‌വാൾ പ്രത്യേക പ്രസ്താവന സഭയുടെ മേശപ്പുറത്തു വച്ചു. ആവശ്യം അനുവദിക്കുന്നതായോ നിരസിക്കുന്നതായോ അതിൽ പറഞ്ഞിട്ടില്ല.
ദേശീയ അപ്പീൽ കോടതി എന്ന നിലയിൽ സുപ്രീംകോടതിയുടെ ബെഞ്ചുകൾ സ്ഥാപിക്കുന്നതു സംബന്ധിച്ച് ആധികാരികമായ വിധിന്യായത്തിനായി സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ചിനു സുപ്രീം കോടതി തന്നെ റഫർ ചെയ്തിട്ടുള്ളതാണെന്നു കേന്ദ്രമന്ത്രി വ്യക്തമാക്കി.
കേരളത്തിന്റെ തെക്കേയറ്റത്തുള്ള നഗരമെന്ന നിലയിൽ, തലസ്ഥാനമായ തിരുവനന്തപുരത്തു വന്നുപോകുന്നത് വടക്കൻ ജില്ലകളിൽ നിന്നുള്ളവർക്കു വലിയ ബുദ്ധിമുട്ടുള്ള കാര്യമാണെന്നാണ് ഹൈബി അവതരിപ്പിച്ച ബില്ലിൽ ചൂണ്ടിക്കാട്ടുന്നത്. എന്നാൽ ഇതിൽ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. യുഡിഎഫ് മുന്നണി അടക്കം വിഷയത്തിൽ ഹൈബിക്കെതിരെയാണ് നിലപാടെടുത്തത്.