കൊച്ചി : മാസപ്പടി വിവാദത്തില്‍ കെഎസ്‌ഐഡിസിനെതിരായ എസ്എഫ്‌ഐഒ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി.എസ്എഫ്ഐഒ അന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് കെഎസ്ഐഡിസി ഹർജി പരിഗണിക്കവെയാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. കേസ് വീണ്ടും ഏപ്രിൽ 5ന് പരിഗണിക്കും. കെഎസ്ഐഡിസിക്കു വേണ്ടി ഹാജരാവുന്ന മുതിർന്ന അഭിഭാഷകൻ സി.എസ്.വൈദ്യനാഥന് ഇന്ന് ഹാജരാകാൻ കഴിയാതിരുന്നതിനാലാണ് കേസ് ഏപ്രിൽ 5ലേക്ക് മാറ്റിയത്. സിഎംആർഎൽ സംശയകരമായ ഇടപാടുകൾ നടത്തിയിട്ടുണ്ടെങ്കിൽ അന്വേഷണത്തെ സ്വാഗതം ചെയ്ത് സത്യം പുറത്തുവരാനല്ലേ കെഎസ്ഐഡിസി ശ്രമിക്കേണ്ടതെന്നും ഒന്നും ഒളിച്ചുവയ്ക്കരുതെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു.
എക്സാലോജിക്, സിഎംആർഎൽ, കെഎസ്ഐഡിസി എന്നീ കമ്പനികളുടെ പ്രവർത്തനങ്ങളാണ് അന്വേഷിക്കുന്നതെന്നും എക്സാലോജിക് കമ്പനിയുടെ പേരിൽ ഒരു കോടിയിലധികം രൂപ സര്‍വീസ് ഇനത്തിൽ സിഎംആർഎലിൽ നിന്ന് കൈപ്പറ്റിയിട്ടുണ്ടെന്നും കേന്ദ്രം ചൂണ്ടിക്കാട്ടി. സിഎംആർഎൽ ആണ് ഈ കേസിൽ പ്രതിസ്ഥാനത്ത് നില്‍ക്കുന്നതെന്നും ഈ ഇടപാടുകൾക്കുമപ്പുറം രാഷ്ട്രീയ പാർട്ടികൾക്കും വ്യക്തികൾക്കും അവർ ഫണ്ട് നൽകിയതടക്കമുള്ള കാര്യങ്ങളുണ്ടെന്നും കേന്ദ്ര സർക്കാരിനു വേണ്ടി ഹാജരായ അഡിഷനൽ സോളിസിറ്റർ ജനറൽ അരവിന്ദ് കാമത്ത് കോടതിയിൽ പറഞ്ഞു.
കെഎസ്ഐഡിസിക്ക് നോമിനി ഡയറക്ടർമാർ ഉള്ള സാഹചര്യത്തിൽ അവർക്കും ഉത്തരവാദിത്തമുണ്ടെന്നും സിഎംആർഎൽ കമ്പനിയിൽ 13.4 ശതമാനം പങ്കാളിത്തമുണ്ടെന്നും കേന്ദ്രം വാദിച്ചപ്പോൾ സിഎംആർഎലുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ മാദ്ധ്യമങ്ങളിൽ നിന്ന് അറിഞ്ഞപ്പോൾ തന്നെ തങ്ങൾ വിശദീകരണം ചോദിച്ചിരുന്നു എന്നാണ് കെഎസ്ഐഡിസിക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ വ്യക്മാക്കിയത്. എന്നാൽ ഇതിന് വ്യക്തമായ മറുപടിയൊന്നും ലഭിച്ചില്ലല്ലോ എന്നും ആദായ നികുതി വകുപ്പ് റെയ്ഡ്, തുടർന്ന് ആദായ നികുതി വകുപ്പിന്റെ ഇന്ററിം സെറ്റിൽമെന്റ് ബോർഡുമായി ബന്ധപ്പെട്ട കാര്യമല്ലേ അന്ന് മറുപടി തന്നത് എന്നും കോടതി ചോദിച്ചു.13.4 ശതമാനം ഓഹരിയുള്ള സ്ഥാപനവുമായി ബന്ധപ്പെട്ട് ക്രമക്കേട് നടന്നാൽ സത്യം പുറത്തു വരാനായി അന്വേഷണം ആവശ്യപ്പെടുകയായിരുന്നു ചെയ്യേണ്ടിയിരുന്നത് എന്നും കോടതി നിരീക്ഷിച്ചു.