കൊച്ചി: സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനെതിരായ കോഫേപോസ ഹൈക്കോടതി റദ്ദാക്കി.സ്വപ്ന സുരേഷിന്റെ അമ്മ സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദം കേട്ട ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റേതാണ് റദ്ദാക്കൽ ഉത്തരവ്.
സ്വപ്ന സുരേഷിന് മേല്‍ കോഫേപോസ ചുമത്തിയത് മതിയായ കാരണമില്ലാതെയെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് നിരീക്ഷിച്ചു.
വരുന്ന ഞായറാഴ്ച സ്വപ്ന സുരേഷിന്റെ കരുതല്‍ തടങ്കല്‍ ഒരു വര്‍ഷം പൂര്‍ത്തിയാകുകയാണ്. കോഫെപോസ റദ്ദാക്കപ്പെട്ടെങ്കിലും സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് എന്‍ ഐ എയുടെ കേസില്‍ ഇതു വരെ ജാമ്യം ലഭിക്കാത്തതിനാല്‍ സ്വപ്നക്ക് ജയിലില്‍ തുടരേണ്ടി വരും. സംസ്ഥാനത്ത് കോഫെ പോസ പ്രകാരം ജയിലിലുള്ള ഏക വനിത തടവുകാരിയാണ് സ്വപ്ന.
മുൻപ് സ്വപ്നക്കെതിരെ ചുമത്തിയ കോഫെപോസ നിയമവിധേയമല്ലെന്ന് അമ്മ കോടതിയില്‍ വാദിച്ചു. സാമ്പത്തിക കുറ്റകൃത്യങ്ങളില്‍ തുടര്‍ച്ചയായി ഇടപെടുക, കേസില്‍ ഉള്‍പ്പെട്ട പ്രതി പുറത്തു പോയാല്‍ ഇടപെടാനുള്ള സാധ്യത എന്നിവ പരിശോധിച്ച് വേണം കോഫെപോസ വകുപ്പ് ചുമത്താന്‍.
എന്നാല്‍, സ്വപ്ന സ്വര്‍ണകടത്തില്‍ തുടര്‍ച്ചയായി പങ്കെടുത്തുവെന്ന തരത്തിലുള്ള മൊഴികള്‍ മാത്രമാണുള്ളത്. ഈ മൊഴികള്‍ സാധൂകരിക്കുന്ന തെളിവുകള്‍ ശേഖരിക്കാന്‍ അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ലെന്നും സ്വപ്നയുടെ അമ്മ കോടതിയില്‍ വാദിച്ചു.

