കൊച്ചി∙ തനിക്കെതിരായ ഗൂഡാലോചന കേസുകൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നയതന്ത്ര സ്വർണക്കടത്തുകേസിലെ പ്രതി സ്വപ്ന സുരേഷ് നൽകിയ ഹർജി ഹൈക്കോടതി തള്ളി.
സ്വർണക്കടത്തുകേസുമായി ബന്ധപ്പെട്ട് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ രഹസ്യമൊഴി നൽകിയ ശേഷം സ്വപ്ന സുരേഷ് മുഖ്യമന്ത്രി പിണറായി വിജയനും അദ്ദേത്തിന്റെ കുടുംബത്തിനുമെതിരെ മാധ്യമങ്ങളോട് വെളിപ്പെടുത്തൽ നടത്തിയിരുന്നു. ഇതേത്തുടർന്നാണ് സ്വപ്നയ്ക്കെതിരെ തിരുവനന്തപുരത്തും പാലക്കാട്ടും കേസ് റജിസ്റ്റർ ചെയ്തത്. കേസ്സുകളെടുത്തത് 164 മൊഴിക്ക് പിന്നാലെയാണ് എന്നതിനാലാണ് ഗൂഡാലോചനക്കേസ്സുകൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സ്വപ്ന കോടതിയിൽ ആവശ്യപ്പെട്ടത്.
മുൻമന്ത്രി കെ.ടി.ജലീലിന്റെ പരാതിയിൽ ഗൂഢാലോചനകുറ്റം ചുമത്തിയാണ് തിരുവനന്തപുരത്ത് കേസ് റജിസ്റ്റർ ചെയ്തത്. ഈ കേസിൽ സ്വപ്ന മുൻകൂർജാമ്യത്തിന് അപേക്ഷ നൽകിയെങ്കിലും കോടതി തള്ളി. തുടർന്ന് വീണ്ടും മുൻകൂർജാമ്യത്തിന് അപേക്ഷ നൽകിയിട്ടുണ്ട്. ഇത് കോടതിയുടെ പരിഗണനയിലാണ്. ഒരു അഭിഭാഷകൻ നൽകിയ പരാതിയിലാണ് കലാപാഹ്വനത്തിന് പാലക്കാട് കേസ് റജിസ്റ്റർ ചെയ്തത്. എന്നാൽ ഹർജികൾ തള്ളിയത് അന്വേഷണം പ്രാഥമിക ഘട്ടത്തിലായതുകൊണ്ടാണ് എന്നും കുറ്റപത്രം സമർപ്പിക്കുന്ന ഘട്ടത്തിൽ സ്വപ്‌നക്ക് ആവശ്യമെങ്കിൽ കോടതിയെ സമീപിക്കാമെന്നുമാണ് കോടതി ഇന്ന് വിലയിരുത്തിയത്. അതുകൊണ്ടുതന്നെ സ്വപ്നയുടെ മുന്നിൽ നിയമത്തിന്റെ വഴികൾ അടയുന്നില്ല എന്നതാണ് വസ്തുത. അതേസമയം പ്രതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്‌താൽ കൂടുതൽ തെളിവുകൾ സമർപ്പിക്കാനാകും എന്ന പോലീസിന്റെ അവകാശവാദം എത്രമാത്രം ശരിയാണ് എന്ന് വരും ദിവസങ്ങളിൽ തെളിയും.