കർണ്ണാടക: സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് നിയന്ത്രണം ഏർപ്പെടുത്തി സർക്കാർ ഇറക്കിയ ഉത്തരവിനെതിരായ ഹർജികളിൽ വിധി ഇന്ന്. ജസ്റ്റിസുമാരായ ഹേമന്ത് ഗുപ്ത, സുധാൻഷു ധൂലിയ എന്നിവരടങ്ങിയ ബെഞ്ച് 10 ദിവസത്തെ വാദം കേട്ട ശേഷം സെപ്റ്റംബർ 22 ന് ഹർജികളിൽ വിധി പറയാൻ മാറ്റിയിരുന്നു.
മതവിശ്വാസത്തിന്റെ പ്രതീകമായ ഹിജാബ് മുസ്ലീം പെൺകുട്ടികൾ ക്ലാസ് മുറിയിലേക്ക് പോകുന്നത് തടയുന്നത് അവരുടെ വിദ്യാഭ്യാസം അപകടത്തിലാക്കുമെന്നാണ് ഹർജിക്കാരുടെ അഭിഭാഷകർ വാദിച്ചത്. വിഷയം അഞ്ചംഗ ഭരണഘടനാ ബെഞ്ചിന് വിടണമെന്നതിൽ അടക്കം തിരുമാനം ഇന്നുണ്ടാകും.
സംഭവത്തിൽ സർക്കാരിന്റെ വാദം അംഗീകരിച്ച ഹൈക്കോടതി വിധിയെ ചോദ്യം ചെയ്ത് വിദ്യാർത്ഥികൾ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. ഹിജാബ് പ്രശ്നവും സമരവും ദേശവിരുദ്ധ ശക്തികളുടെ ഗൂഢാലോചന ആണെന്നായിരുന്നു കേന്ദ്രസർക്കാർ പറഞ്ഞത്. രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും തകർക്കാർ ശ്രമിക്കുന്ന ശക്തികൾ ഇതിന് പിന്നിൽ ഉണ്ടെന്നും കേന്ദ്രം വാദിച്ചു.

