Saturday, May 18, 2024
spot_img

കേരളത്തിൽ ആക്രമണത്തിന് ശ്രമിച്ച ഐ എസ് സംഘം പദ്ധതിയിട്ടത് വൻ തോതിൽ ആയുധം ശേഖരിക്കാനും കലാപം സൃഷ്ടിക്കാനും? തീവ്രവാദ സംഘത്തിനെതിരെ എൻ ഐ എ യുടെ ചടുല നീക്കങ്ങൾ ഇങ്ങനെ; നടപടികൾ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിർദ്ദേശപ്രകാരമെന്ന് എൻ ഐ എ

തിരുവനന്തപുരം: കേരളത്തിൽ ആക്രമണത്തിന് പദ്ധതിയിട്ട ഐ എസ് ഭീകരർ ശ്രമിച്ചത് വൻ തോതിൽ ആയുധങ്ങൾ ശേഖരിക്കാനും കലാപം സൃഷ്ടിക്കാനുമെന്ന് സൂചന. ഇന്നലെ എൻ ഐ എ പുറത്തുവിട്ട പ്രസ്താവനയിലാണ് വിശദാംശങ്ങളുള്ളത്. കേരളത്തിൽ വൻ ആക്രമണത്തിന് പദ്ധതിയിട്ടിരുന്ന അഞ്ചംഗ സംഘത്തെയാണ് എൻ ഐ എ അറസ്റ്റ് ചെയ്തത്. തമിഴ്‌നാട്ടിലെ സത്യമംഗലം കാട്ടിൽ നിന്ന് എം കെ അഷ്‌റഫ് എന്ന ഐ എസ് ഭീകരനാണ് ആദ്യം അറസ്റ്റിലാകുന്നത്. അടുത്ത ദിവസം തൃശ്ശൂരിലും പാലക്കാട്ടുമായി നാലിടങ്ങളിൽ നടന്ന റെയ്ഡുകളിൽ മറ്റ് നാലുപേർ പിടിയിലായത്. ഇന്റലിജൻസ് അടിസ്ഥാന ഓപ്പറേഷൻ ആയിരുന്നു കേരളത്തിൽ നടന്നതെന്ന് എൻ ഐ എ വ്യക്തമാക്കുന്നു. കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികൾ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു നീക്കം. ചടുല നീക്കത്തിൽ എൻ ഐ എ, സംസ്ഥാന എ ടി എസിനെയും ഒപ്പം കൂട്ടി. സംയുക്ത നീക്കത്തിലാണ് സത്യമംഗലം കാട്ടിലെ ഒളിത്താവളത്തിൽ നിന്ന് എം കെ അഷ്‌റഫ് പിടിയിലാകുന്നത്.

അഷ്‌റഫിനെ ചോദ്യം ചെയ്‌തതിൽ നിന്നാണ് മറ്റുള്ളവരുടെ ഒളിത്താവളങ്ങളിലേക്ക് എൻ ഐ എ നീങ്ങിയത്. 24 മണിക്കൂറിനുള്ളിൽ വലിയ ഭീകര സംഘത്തെയാണ് എൻ ഐ എ വലയിലാക്കിയത്. തൃശ്ശൂർ ജില്ലയിലും പാലക്കാട് ജില്ലയിലും നാല് സംഘങ്ങളായി പിരിഞ്ഞ് ഒരേ സമയം നടന്ന റെയ്‌ഡ്‌ സിനിമാ തിരക്കഥകളെ വെല്ലുന്ന രീതിയിലായിരുന്നു. കൊടും ഭീകരവാദികളായ ആഷിഫും, നബീൽ അഹമ്മദും. ഷിയാസും, റയീസുമെല്ലാം മണിക്കൂറുകൾക്കുള്ളിൽ വലയിലായി. നിരവധി ഡിജിറ്റൽ തെളിവുകളും രേഖകളും പിടിച്ചെടുത്തു. ഈ തെളിവുകളിൽ നിന്നാണ് സംഘത്തിന്റെ പദ്ധതികളെ കുറിച്ചുള്ള വിശദ വിവരങ്ങൾ ലഭിച്ചത്.

കേരളത്തിലെ പ്രശസ്തമായ ക്ഷേത്രങ്ങൾ ആക്രമിക്കാനും ചില മത സമുദായ നേതാക്കളെ വധിക്കാനും ഇവർ പദ്ധതിയിട്ടിരുന്നു. ലക്‌ഷ്യം വർഗീയ ലഹളയായിരുന്നു എന്ന് വ്യക്തം. ഇതിനായി വൻ തോതിൽ ആയുധങ്ങൾ വാങ്ങാൻ ഇവർ പദ്ധതിയിട്ടു. ഭീകരപ്രവർത്തനങ്ങൾക്കായി ഇവർ ലക്ഷക്കണക്കിന് രൂപ സ്വരൂപിച്ചതായും സൂചനയുണ്ട്. പണം സ്വരൂപിച്ച് ആയുധങ്ങൾ വാങ്ങി ആക്രമണം നടത്താൻ പദ്ധതിയിടുമ്പോഴാണ് സംഘം പിടിയിലാകുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിർദ്ദേശപ്രകാരമാണ് ഓപ്പറേഷൻ എന്ന് എൻ ഐ എ പ്രസ്താവനയിൽ എടുത്ത് പറയുന്നുണ്ട്. തീവ്രവാദത്തോട് സന്ധിയില്ലാത്ത കർശന നിലപാടാണ് കേന്ദ്ര സർക്കാരിനെന്ന് എൻ ഐ എ വ്യക്തമാക്കുന്നു. 2023 ജൂൺ 11 ന് യു എ പി എ വകുപ്പുകൾ ഉൾപ്പെടുത്തി രജിസ്റ്റർ ചെയ്ത കേസ്സിലായിരുന്നു നടപടി. മാത്രമല്ല ശക്തമായ തുടരന്വേഷണം ഈ കേസിൽ ഉണ്ടാകുമെന്നും എൻ ഐ എ അറിയിക്കുന്നു. ഇവർക്ക് ലഭിച്ച പ്രാദേശിക സഹായം, ഫണ്ട് നൽകിയവർ ആരൊക്ക ഇതെല്ലാം വരും ദിവസങ്ങളിൽ അന്വേഷണ വിധേയമാകും.

Related Articles

Latest Articles