ഹൈദരാബാദ്: തുടർച്ചയായ നാലാം ദിവസവും കനത്ത മഴയിൽ ഹൈദരാബാദ് നഗരം വെള്ളപ്പൊക്ക ഭീഷണിയിൽ. തുടർച്ചയായി പെയ്ത മഴയിൽ നഗരത്തിന്റെ പല ഭാഗങ്ങളും വെള്ളത്തിലാണ്. വെള്ളക്കെട്ട് രൂക്ഷമായതോടെ സെക്രട്ടേറിയറ്റിനു മുന്നിലെ റോഡുൾപ്പെടെ പല ഭാഗങ്ങളിലെയും ഗതാഗത മാർഗങ്ങൾ നിലച്ചു.
മഴ കനത്തത് സാധാരണക്കാരുടെ ജീവിതത്തെയും പ്രതികൂലമായി ബാധിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഹൈദരാബാദിൽ 92.5 മില്ലിമീറ്റർ മഴരേഖപ്പെടുത്തി. മഴ സാധ്യത കണക്കിലെടുത്ത് കാലാവസ്ഥാ വകുപ്പ് വെള്ളിയാഴ്ച നഗരത്തിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ, കൊമരം ഭീം, മഞ്ചേരിയൽ, ഭൂപാൽപള്ളി, മഹബൂബ് നഗർ എന്നിവയും റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ചാർമിനാർ, ഖൈരതാബാദ്, കുക്കറ്റ്പള്ളി, എൽബി നഗർ, സെക്കന്തരാബാദ്, സെരിലിംഗംപള്ളി തുടങ്ങിയ ആറ് സോണുകളിലും ജൂലൈ 24 വരെ മഴ തുടരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.