ടി -ട്വന്റി ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമിന് ബിസിസിഐ നല്‍കിയ വമ്പൻ സമ്മാനത്തുക നമ്മളെ കുറച്ചൊന്നുമല്ല ഞെട്ടിച്ചത്. ബിസിസിഐയുടെ 125 കോടി രൂപ, ടീമിലെ 15 താരങ്ങള്‍, കോച്ചിങ് സ്റ്റാഫ്, സപ്പോര്‍ട്ടിങ് സ്റ്റാഫ് ഉള്‍പ്പെടെ 42 അംഗ ഇന്ത്യന്‍ സംഘത്തിനാണ് ലഭിക്കുക.ഈ 42 പേര്‍ക്കുമായി 125 കോടി എങ്ങനെ വീതിച്ചുനല്‍കും? എത്ര രൂപ ഓരോരുത്തര്‍ക്കും ലഭിക്കും?
ക്യാപ്റ്റന്‍ രോഹിത്ത് ശര്‍മ്മ, വിരാട് കോഹ്ലി ഉള്‍പ്പെടെ ടീമിലെ 15 താരങ്ങള്‍ക്കും അഞ്ചുകോടി രൂപ വീതം കിട്ടും. അതായത് പ്ലെയിങ് ഇലവനിൽ സ്ഥാനം ലഭിച്ചില്ലെങ്കിലും മലയാളി താരം സഞ്ജു സാസണിനും അഞ്ചു കോടി രൂപ ലഭിക്കും. ഒറ്റ മത്സരത്തിലും ടീമിൽ അവസരം ലഭിക്കാതിരുന്ന യസ്വേന്ദ്ര ചെഹലിനും യശസ്വി ജയ്സ്വാളിനും അഞ്ച് കോടി രൂപ വീതം ലഭിക്കും.
റിസര്‍വ് താരങ്ങളായ ശുഭ്മാന്‍ ഗില്‍, റിങ്കു സിങ്, ഖലീല്‍ അഹമ്മദ്, അവേഷ് ഖാന്‍ എന്നിവര്‍ക്ക് ഒരു കോടി രൂപ വീതം ലഭിക്കും. മുഖ്യപരിശീലകന്‍ രാഹുല്‍ ദ്രാവിഡിനും ബാറ്റിങ്ങ്, ബോളിങ്, ഫീല്‍ഡിങ് പരിശീലകര്‍ക്ക് 2.5 കോടി രൂപ വീതവുമാകും ലഭിക്കുക.
അജിത്ത് അഗാര്‍ക്കര്‍ അടക്കം അഞ്ചംഗ സീനിയര്‍ സെലക്ഷന്‍ കമ്മിറ്റിക്ക് ലഭിക്കുക ഒരു കോടി രൂപ വീതം. ടീമിലെ മൂന്ന് ഫിസിയോ തെറാപ്പിസ്റ്റുകള്‍, മൂന്ന് ത്രോഡൗണ്‍ സ്‌പെഷ്യലിസ്റ്റുകള്‍, രണ്ട് മസാജര്‍മാര്‍, സ്‌ട്രെങ്ത് ആന്‍ഡ് കണ്ടീഷനിങ് കോച്ച് എന്നിവര്‍ക്ക് രണ്ട് കോടി രൂപ വീതവും കിട്ടും.
ടീമിന്റെ വീഡിയോ അനലിസ്റ്റ്, മീഡിയ ഓഫീസര്‍മാര്‍ ഉള്‍പ്പെടെ ടീമിനൊപ്പം യാത്ര ചെയ്ത ബിസിസിഐ സ്റ്റാഫ് അംഗങ്ങള്‍, ടീമിന്റെ ലോജിസ്റ്റിക് മാനേജര്‍ എന്നിവര്‍ക്കും സമ്മാനത്തുകയില്‍നിന്ന് പ്രത്യേക പാരിതോഷികം ലഭിക്കും.

