കൊച്ചി: ലോകായുക്ത (Lokayukta) ഭേദഗതി ഓർഡിനൻസിനെതിരെ ഹൈക്കോടതിയിൽ ഹർജി. രാഷ്ട്രപതിയുടെ അനുമതി ഇല്ലാത്ത ഭേദഗതി ഓർഡിനൻസ് ഭരണഘടനാവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി നൽകിയത്. പൊതു പ്രവർത്തകനായ ആർ എസ് ശശികുമാർ ആണ് ഹർജി നൽകിയത്.
ദുരിതാശ്വാസനിധി ദുരുപയോഗം ചെയ്തതായി ആരോപിച്ച് മുഖ്യമന്ത്രിയെയും മന്ത്രിസഭാ അംഗങ്ങളെയും ഏതിര്‍ കക്ഷികളാക്കി ലോകയുക്തയില്‍ വാദം കേള്‍ക്കുന്ന തന്റെ പരാതി മുന്നില്‍കണ്ടാണ് സര്‍ക്കാര്‍ തിരക്കിട്ട് ലോകായുക്ത നിയമത്തിന്റെ പതിനാലാം വകുപ്പ്‌ഭേദഗതി ചെയ്തതെന്നാണ് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നത്. നീതി പീഠത്തിൻറെ ഉത്തരവുകൾ സർക്കാരിന്റെ അന്തിമ തീർപ്പിന് വിധേയമാക്കാനും പൊതുപ്രവർത്തകർക്ക് നിർബാധം അഴിമതി നടത്താനും വഴിയൊരുക്കന്നതാണ് ഭേദഗതിയെന്നും ഹർജിയിൽ ആരോപിക്കുന്നു.
അതേസമയം ലോകായുക്ത നിയമഭേദഗതി ഓര്‍ഡിനന്‍സിനെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാരിന് ലഭിച്ച നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടിയെടുത്തത്. ജുഡീഷ്യറിയും നിയമനിര്‍മാണ സഭകളും തമ്മില്‍ വ്യത്യാസമുണ്ട്. ആ വ്യത്യാസം നിലനില്‍ക്കാത്ത ചില രീതികളായിരുന്നു ഭേദഗതിക്ക് മുന്‍പുണ്ടായിരുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.