മലപ്പുറം: കരിപ്പൂർ വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച സ്വർണ്ണം കവർച്ച ചെയ്ത അന്തർജില്ലാ കവർച്ചാ സംഘത്തിലെ കണ്ണികൾ അറസ്റ്റിൽ. സംഭവത്തിൽ ഏഴ് പേരെയാണ് പുതുതായി അറസ്റ്റ് ചെയ്തത്.
മലപ്പുറം നിലമ്പൂർ ചക്കാലക്കുത്ത് തെക്കിൽ ഷബാദ് (40) ,വടപുറം പിലാത്തോടൻ ആരിഫ് (32), വടപുറം തൈക്കരത്തൊടിക റനീസ് (32) ,വാണിയമ്പലം കാട്ടുപറമ്പത്ത് സുനിൽ ( 39), എടക്കര പയ്യൻ കേറിൽ ജിൻസൻ വർഗ്ഗീസ് (29) ,ചന്തക്കുന്ന് തെക്കേത്തൊടിക ഹാരിസ് ബാബു (43) ,’താനൂർ സ്വദേശി സക്കീർ എന്നിവരേയാണ് പ്രത്യേക അന്വേഷണ സംഘം കർണ്ണാടകയിലേയും വഴിക്കടവിലേയും രഹസ്യ കേന്ദ്രത്തിൽ നിന്നും പിടികൂടിയത്. 1.5 കിലോ സ്വർണ്ണമാണ് ഇവരിൽ നിന്നും പോലീസ് പിടിച്ചെടുത്തത്.
പ്രതികൾ കവർച്ചക്കായി വന്ന വാഹനങ്ങളും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് നേരത്തെ രണ്ട് കൊടുവള്ളി സ്വദേശികൾ ഉൾപ്പെടെ ആറ് പേരെ അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ ഇതോടെ സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രതികളുടെ എണ്ണം 13 ആയി. സ്വർണ്ണം അനധികൃതമായി കടത്തിയതിന് കസ്റ്റംസും കേസ് എടുത്തിട്ടുണ്ട്.
അതേസമയം പിടികൂടിയ ഷബാദിനെ നിലവിൽ കാപ്പ ചുമത്തി നാടുകടത്തിയതായിരുന്നു. എന്നാൽ നിബന്ധനകൾ ലംഘിച്ച് ഇയാൾ നിലമ്പൂരിൽ എത്തുകയും ഗവ. ആശുപത്രിയിൽ അതിക്രമിച്ച് കയറി ഡ്യൂട്ടി ഡോക്ടറെ അക്രമിക്കുകയും ചെയ്തിരുന്നു. ഈ സംഭവത്തിൽ കേസ് എടുത്തതിന് പിന്നാലെ ഇയാൾ ഒളിവിൽ പോകുകയായിരുന്നു.
എന്നാൽ ഇയാളുടെ പേരിൽ പത്തിലധികം കേസുകൾ നിലവിൽ. ഇതോടെ കാപ്പ നിയമ പ്രകാരം ഇയാൾ ജയിലിൽ പോകേണ്ടി വരും. പിടിയിലായവരെ റിമാന്റ് ചെയ്തു. കൂടുതൽ അന്വേഷണത്തിനായി പ്രതികളെ കസ്റ്റഡിയിൽ വാങ്ങുമെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്