ആലപ്പുഴ: ആൻജിയോഗ്രാം നടത്തുന്നതിനിടയിൽ യന്ത്രഭാഗം ഹൃദയവാൽവിൽ ഒടിഞ്ഞിരുന്നതിനെ തുടർന്ന് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ച സംഭവം ഡി വൈ എസ് പി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥനെ കൊണ്ട് അന്വേഷിപ്പിക്കാൻ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ആലപ്പുഴ ജില്ലാ പോലീസ് മേധാവിക്ക് നിർദ്ദേശം നൽകി.
30 ദിവസത്തിനകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം പി. മോഹനദാസ് ആവശ്യപ്പെട്ടു. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.
ആലപ്പുഴ ചിങ്ങോലി സ്വദേശി ബിന്ദുവിന്റെ മരണത്തെ കുറിച്ച് അന്വേഷിക്കാനാണ് കമ്മീഷൻ ഉത്തരവിട്ടത്. തട്ടാരമ്പലത്തെ സ്വകാര്യാശുപത്രിയിൽ ചികിത്സാപിഴവ് ഉണ്ടായെന്നാണ് ആക്ഷേപം. തുടർന്ന് പരുമലയിലെ സ്വകാര്യാശുപത്രിയിൽ നടത്തിയ ശസ്ത്രക്രിയയിൽ ഹൃദയവാൽവിൽ ഒടിഞ്ഞിരുന്ന യന്ത്രഭാഗം നീക്കി.
ആക്ഷേപം ശരിയാണെങ്കിൽ അത് ഗുരുതരമായ ചികിത്സാ പിഴവാണെന്ന് കമ്മീഷൻ ഉത്തരവിൽ പറഞ്ഞു.ആൻജിയോഗ്രാമിനിടയിൽ യന്ത്രഭാഗം ഒടിഞ്ഞ് വാൽവിൽ ഇരുന്നത് ഗുരുതര അനാസ്ഥയാണെന്നും കമ്മീഷൻ ഉത്തരവിൽ പറഞ്ഞു.