സ്റ്റോക്ക്ഹോം: കോവിഡ് 19 പ്രതിരോധത്തിനുള്ള എം ആർ എൻ എ വാക്‌സീൻ വികസനത്തിലേക്ക് വഴിവച്ച സുപ്രധാന ഗവേഷണത്തിന് ഹംഗേറിയക്കാരിയായ കാറ്റലിൻ കാരിക്കോയും അമേരിക്കക്കാരനായ ഡ്രീ വൈസ്മാനും ഇക്കൊല്ലത്തെ വൈദ്യശാസ്ത്ര നൊബേൽ പുരസ്‌കാരത്തിനർഹരായിന്യൂക്ലിയോസൈഡ് ബേസ് പരിഷ്‌ക്കരണങ്ങളെക്കുറിച്ചുള്ള കണ്ടെത്തലുകളിൽ നടത്തിയ പഠനങ്ങളാണ് ഇവരെ പുരസ്‌കാരത്തിന് അർഹരാക്കിയത് .
വൈദ്യശാസ്ത്ര നൊബേൽ പുരസ്‌കാരം നേടുന്ന പതിമൂന്നാം വനിതയാണ് കാറ്റലിൻ. കാറ്റലിൻ കാരിക്കോയുടെ പുസ്തകം ‘ബ്രേക്കിങ് ത്രൂ’ ഈ മാസം പത്താം തീയതി പുറത്തിറങ്ങാനിരിക്കെയാണ് പുരസ്‌കാരവും അവരെ തേടിയെത്തിയത് എന്നത് ഇരട്ടി മധുരമാണ്.
mRNA എങ്ങനെ രോഗപ്രതിരോധ സംവിധാനവുമായി യോജിച്ച് പ്രവർത്തിക്കുന്നു എന്ന കണ്ടെത്തലാണ് പുരസ്‌കാര നേട്ടത്തിലേക്ക് രണ്ട് പേരെയും നയിച്ചത്. mRNAയുമായി ബന്ധപ്പെട്ട ബേസ് മോഡിഫിക്കേഷനെപ്പറ്റി ഇവർ നടത്തിയ പഠനമാണ് കോവിഡിനെതിരായ മരുന്ന് നിർമ്മാണത്തിന് സഹായിച്ചത്. ഡിസംബർ 10-ന് ആൽഫ്രഡ് നൊബേലിന്റെ ചരമവാർഷിക ദിനത്തിൽ സ്റ്റോക്ഹോമിൽ സംഘടിപ്പിക്കുന്ന ചടങ്ങിൽ പുരസ്‌കാരം സമ്മാനിക്കും. സർട്ടിഫിക്കറ്റും സ്വർണമെഡലും 10 ലക്ഷം ഡോളറും അടങ്ങുന്നതാണ് പുരസ്‌കാരം. സ്വീഡൻ രാജാവ് കാൾ പതിനാറാമൻ ഗുസ്താഫ് സമ്മാനദാനം നിർവഹിക്കും. അതേസമയം നാളെ ഭൗതിക ശാസ്ത്രത്തിനും ബുധനാഴ്ച രസതന്ത്രത്തിനുമുള്ള നൊബേൽ വ്യാഴാഴ്ച സാഹിത്യത്തിനും വെള്ളിയാഴ്ച സമാധാനത്തിനുമുള്ള നൊബേൽ സമ്മാനം പ്രഖ്യാപിക്കും.