ദില്ലി: വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വിജയിക്കുമെന്ന് ആത്മവിശ്വാസമുണ്ടെങ്കിൽ വയനാട്ടിൽ നിന്നല്ല മറിച്ച് ഉത്തർപ്രദേശിലെ അമേഠിയിൽനിന്ന് മത്സരിക്കണമെന്നു രാഹുൽഗാന്ധിയെ വെല്ലുവിളിച്ച് കേന്ദ്രമന്ത്രി സ്മൃതി ഇറാനി.
രാഹുൽഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര ഉത്തർപ്രദേശിലെത്തിയ പശ്ചാത്തലത്തിലാണ് സ്മൃതി ഇറാനി രാഹുലിനെ വെല്ലുവിളിച്ചത്. ദീർഘകാലം കോൺഗ്രസ് കോട്ടയായി നിലകൊണ്ട അമേഠിയിൽ കഴിഞ്ഞ തവണ വമ്പൻ പരാജയമാണ് രാഹുൽ ഗാന്ധി ഏറ്റുവാങ്ങിയത്. മുഖ്യ എതിരാളിയായിരുന്ന സ്‌മൃതി ഇറാനി 55,000 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് അന്നു വിജയിച്ചത്. എന്നാൽ വയനാട് മണ്ഡലത്തിൽ നിന്ന് വിജയിച്ചിരുന്നതിനാൽ രാഹുൽ പാർലമെന്റിലെത്തി.
80 ലോക്സഭാ സീറ്റുകളുള്ള ഉത്തർപ്രദേശിൽ 2019ൽ ഒരു സീറ്റു മാത്രമാണ് കോൺഗ്രസിന് നേടാനായത്. റായ്ബറേലിയിൽനിന്ന് സോണിയ ഗാന്ധി നേടിയ ഏക സീറ്റ് മാത്രമാണ് സംസ്ഥാനത്ത് പാർട്ടിക്ക് നേടാൻ സാധിച്ചത്.