കേരള മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും മൈക്ക് കേടായാൽ ഹാലിളകുമെന്നത് നമ്മൾ എല്ലാവരും കണ്ടിട്ടുള്ളതാണ്. കൂടാതെ, മുഖ്യമന്ത്രി പങ്കെടുത്ത ചടങ്ങിൽ മൈക്ക് കേടായതിന് മൈക്കിനെ കസ്റ്റഡിയിലെടുത്ത സംഭവം പോലും ഉണ്ടായി. എന്നാൽ, ഇപ്പോഴിതാ, മൈക്ക് വിവാദത്തിൽ തങ്ങൾ ഒട്ടും പിന്നിലല്ലെന്ന് തെളിയിക്കുകയാണ് കോൺഗ്രസ്.
കണ്ണൂരിൽ മലിനജല ശുദ്ധീകരണം പാന്റ് ഉദ്ഘാടന വേദിയിലാണ് കണ്ണൂർ മേയർ അഡ്വ ടി.ഒ മോഹനനും വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി കെ രാഗേഷും തമ്മിൽ മൈക്കിന് വേണ്ടി പോർവിളിയും കയ്യാങ്കളിയും ഉണ്ടായത്. ഉദ്ഘാടകനായ മന്ത്രി എം.ബി. രാജേഷ് വേദി വിട്ട ശേഷമായിരുന്നു സംഭവം. വേദിയില്‍ വെച്ച് തന്നെ ഇരുവരും പരസ്പരം വാക്കേറ്റം നടത്തിയതോടെയാണ് ചടങ്ങ് അലങ്കോലമായത്. മന്ത്രി മന്ത്രി പോയതിന് പിന്നാലെ പ്രസംഗിക്കാൻ ക്ഷണിച്ചില്ലെന്ന് ആരോപിച്ച് വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി കെ രാഗേഷ് രംഗത്ത് വരികയായിരുന്നു. തുടര്‍ന്ന് മേയറുടെ കയ്യിൽ നിന്ന് മൈക്ക് പിടിച്ചു വാങ്ങാൻ ശ്രമിച്ചതോടെ ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടാവുകയായിരുന്നു. വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനാണ് മൂന്നാംസ്ഥാനമെന്നും പ്രോട്ടോക്കോള്‍ പാലിക്കണമെന്നും താന്‍ സംസാരിച്ചേ പോകൂവെന്നും കൂട്ടിച്ചേര്‍ത്ത രാഗേഷ്, മേയര്‍ ഏകാധിപതിയാണെന്നും വിളിച്ചുപറഞ്ഞു. എന്നാല്‍ ഈ ഉദ്ഘാടനത്തിനെതിരെ പത്രസമ്മേളനം നടത്തിയിട്ടാണ് രാഗേഷ് എത്തിയിരിക്കുന്നതെന്നും അങ്ങനെയുള്ളവര്‍ സംസാരിക്കേണ്ടെന്നും മേയര്‍ തിരിച്ചടിച്ചു. തുടര്‍ന്ന് രാഗേഷും മേയറും കൈയില്‍ പിടിച്ച് പരസ്പരം തള്ളി. സംഭവം കൈയാങ്കളിയുടെ വക്കിലെത്തിയതോടെ യോഗനടപടികള്‍ അവസാനിപ്പിക്കുകയായിരുന്നു. അതേസമയം, പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനത്തിന് പി.കെ. രാഗേഷിനെ നേരത്തേ കോണ്‍ഗ്രസില്‍നിന്ന് പുറത്താക്കിയിരുന്നു. രാഗേഷ് ശനിയാഴ്ച രാവിലെ മേയറെ വിമര്‍ശിച്ച് പത്രസമ്മേളനം നടത്തുകയും ചെയ്തിരുന്നു. ടി.ഒ. മോഹനന്‍ ഇന്ന് മേയര്‍സ്ഥാനം ഒഴിയാനിരിക്കെയാണ് എറെനാളായി തുടരുന്ന പോര് മൂര്‍ധന്യത്തിലെത്തിയത്. മേയര്‍ക്കെതിരേ കൗണ്‍സിലിനകത്തും പുറത്തും രാഗേഷ് നിരന്തരം വിമര്‍ശനം ഉന്നയിക്കാറുണ്ടായിരുന്നു. എന്തായാലും മൈക്കിന് വേണ്ടി സഖാക്കന്മാർ മാത്രമല്ല, കോൺഗ്രസും പിന്നിലല്ല.