കൊച്ചി : അനധികൃത സ്വത്ത് സമ്പാദനക്കേസിൽ കസ്റ്റംസ് മുൻ ഡപ്യൂട്ടി കമ്മിഷണർക്കും കുടുംബത്തിനും തടവും പിഴയും. മുൻ കോഴിക്കോട് കസ്റ്റംസ് ഡപ്യൂട്ടി കമ്മിഷണറായിരുന്ന ഇരിങ്ങാലക്കുട സ്വദേശി പി.ആർ.വിജയനും (73) കുടുംബത്തിനുമാണ് വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ച കേസിൽ 2 വർഷം കഠിനതടവും 2.50 കോടി രൂപ പിഴയും സിബിഐ പ്രത്യേക കോടതി ശിക്ഷയായി വിധിച്ചത്. കേസിൽ 78.90 ലക്ഷം രൂപയുടെ അധികസ്വത്താണു സിബിഐ അന്വേഷണത്തിൽ കണ്ടെത്തിയത്.
ഔദ്യോഗിക പദവി ദുരുപയോഗിച്ചു ഇയാൾ ഇതിലും കൂടുതൽ സ്വത്ത് സമ്പാദിച്ചിട്ടുണ്ടെന്നാണു സിബിഐ പറയുന്നത്. അന്വേഷണത്തിൽ കണ്ടെത്തിയ അധിക സ്വത്തുകൾ ഭാര്യയുടെയും മൂന്നു പെൺമക്കളുടെയും പേരിലായതിനാലാണ് അവർക്കും സമാനശിക്ഷ ലഭിച്ചത്. ഈ കേസിന്റെ അന്വേഷണത്തിനിടെ വിജയന്റെ മരുമകൻ യുഎഇയിൽ നിന്ന് ഭാര്യയ്ക്കും ബന്ധുക്കൾക്കും 50 ലക്ഷം രൂപ അയച്ചതിന്റെ രേഖകൾ സിബിഐ കണ്ടെത്തിയിരുന്നു.