ദില്ലി: കോൺഗ്രസിന് ഹിമാചൽ പ്രദേശിൽ വീണ്ടും തിരിച്ചടി. സിർമോറിലെ കോൺഗ്രസ് നേതാവ് ഹർപ്രീത് സിംഗ് രതൻ ഇന്ന് ബിജെപിയിൽ ചേർന്നു. സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തതോടെയാണ് ബിജെപിയിലേക്കുള്ള നോതാക്കളുടെ ഒഴുക്ക് വർദ്ധിച്ചുകൊണ്ടിരിക്കുന്നത്.
പാർട്ടി അദ്ധ്യക്ഷൻ ജെപി നദ്ദയുടെ വീട്ടിലെത്തിയാണ് ഹർപ്രീത് സിംഗ് ബിജെപി അംഗത്വം സ്വീകരിച്ചത്. സ്വന്തം ആളുകൾക്ക് പോലും പരിഗണന നൽകാത്ത പാർട്ടിയാണ് കോൺഗ്രസ് എന്നാണ് ഹർപ്രീത് സിംഗ് പാർട്ടിയെ കുറിച്ച് പറഞ്ഞത്. ഏറെ തവണ അപേക്ഷിച്ചിട്ടും പാർട്ടിക്കാരുടെ ആവശ്യങ്ങൾ കോൺഗ്രസ് നേതൃത്വം അവഗണിക്കുകയായിരുന്നു. ഇതിൽ തനിക്ക് വളരെയധികം സങ്കടമുണ്ടെന്നും അതുകൊണ്ട് തന്നെ കോൺഗ്രസിലെ എല്ലാ സ്ഥാനങ്ങളിൽ നിന്നും രാജി വെയ്‌ക്കുന്നതായും അദ്ദേഹം അറിയിക്കുകയും ചെയ്തു.
ബിജെപി സേവനം നടത്തുന്ന പ്രവർത്തകരുടെ പാർട്ടിയാണെന്നും അതുകൊണ്ടാണ് ബിജെപി അംഗത്വം സ്വീകരിക്കുന്നത് എന്നും ഹർപ്രീത് സിംഗ് കൂട്ടിച്ചേർക്കുകയും ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും പാർട്ടി അദ്ധ്യക്ഷൻ ജെപി നദ്ദയുടെയും ഹിമാചൽ മുഖ്യമന്ത്രി ജയ് റാം ഠാക്കൂറിന്റെയും കാഴ്ചപ്പാടിൽ താൻ ആകൃഷ്ടനായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സിർമോർ ജില്ലാ ജനറൽ സെക്രട്ടറിയുമായിരുന്ന ഹർപ്രീത് സിംഗ് പോണ്ട സാഹിബ് നിയോജക മണ്ഡലത്തിൽ നിന്നുള്ള മുതിർന്ന നേതാവായിരുന്നു. കോൺഗ്രസ് ന്യൂനപക്ഷ മുന്നണിയുടെ വൈസ് പ്രസിഡന്റായും അദ്ദേഹം ഏറെ നാൾ പ്രവർത്തിച്ചിരുന്നു.