ഇസ്ലാമാബാദ്: പുറത്താക്കല്‍ ഭീഷണി നേരിടുന്ന പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ രാജിവെക്കില്ലെന്ന് വ്യക്തമാക്കി പാക് മന്ത്രി ഫവാദ് ചൗധരി. അവസാന പന്ത് വരെ പോരാടുന്ന താരമാണ് ഇമ്രാന്‍ ഖാന്‍ എന്നും ഒരു രാജിയും ഉണ്ടാകില്ലെന്നും സുഹൃത്തുക്കളും ശത്രുക്കളും നടക്കാന്‍ പോകുന്ന മത്സരം കാണാനിരിക്കുന്നതേയുള്ളൂവെന്നും ഫവാദ് ചൗധരി ട്വീറ്റ് ചെയ്തു.
എന്നാൽ ഈ വാരാന്ത്യത്തില്‍ പാര്‍ലമെന്റില്‍ നടക്കാനിരിക്കുന്ന അവിശ്വാസ വോട്ടിന് മുന്നോടിയായി പിടിഐയുടെ ഒരു പ്രധാന സഖ്യകക്ഷി പ്രതിപക്ഷത്തിനൊപ്പം ചേര്‍ന്നതോടെ ഇമ്രാന്‍ ഖാന്റെ ഭാവി കൂടുതല്‍ അനിശ്ചിതത്വത്തിലായിരുന്നു. ഇതിന് പിന്നാലെ ഇമ്രാന്‍ ഖാന്‍ രാജ്യത്തെ അഭിസംബോധന ചെയ്യുമെന്നും രാജി പ്രഖ്യാപിക്കുമെന്നും അഭ്യൂഹങ്ങളുണ്ടായിരുന്നു. ഇതിനിടയിലാണ് അദ്ദേഹത്തിന്റെ മന്ത്രിസഭയിലെ ഒരംഗം ഇമ്രാന്‍ ഖാന്‍ രാജിവെക്കില്ലെന്ന പ്രഖ്യാപനം നടത്തിയിരിക്കുന്നത്.
അതേസമയം പാകിസ്ഥാൻ ദേശീയ അസംബ്ലിയില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ അവിശ്വാസ പ്രമേയം അവതരിപ്പിച്ചതിന് പിന്നാലെ സര്‍ക്കാരിന്റെ പ്രധാന സഖ്യകക്ഷിയായ മുത്താഹിദ ക്വാമി മൂവ്‌മെന്റ് പാകിസ്ഥാൻ പ്രതിപക്ഷമായ പാകിസ്ഥാൻ പീപ്പിള്‍സ് പാര്‍ട്ടി (പി.പി.പി) യുമായി ധാരണയിലെത്തിയിരുന്നു. മാത്രമല്ല പ്രതിപക്ഷ പാര്‍ട്ടികളും എം.ക്യു.എമ്മും തമ്മില്‍ ധാരണയില്‍ എത്തിയതായി പി.പി.പി ചെയര്‍മാന്‍ ബിലാവല്‍ ഭൂട്ടോ സര്‍ദാരി ട്വീറ്റ് ചെയ്തു.
കൂടാതെ പ്രതിപക്ഷ പാര്‍ട്ടികളുമായി ധാരണയിലെത്തിയ കാര്യം മുതിര്‍ന്ന എം.ക്യു.എം നേതാവ് ഫൈസല്‍ സബ്സ്വാരിയും സ്ഥിരീകരിക്കുകയും ചെയ്‌തു. പുതിയ സംഭവ വികാസങ്ങളോടെ അവിശ്വാസ പ്രമേയത്തിന്മേലുള്ള വോട്ടെടുപ്പിന് മുമ്പുതന്നെ പാകിസ്ഥാൻ പാര്‍ലമെന്റിന്റെ അധോസഭയില്‍ ഇമ്രാന്റെ പി.ടി.ഐക്ക് ഭൂരിപക്ഷം നഷ്ടമായി.