ഇസ്ലാമാബാദ്: പാക്കിസ്ഥാനും ഇന്ത്യയിലെ ന്യൂനപക്ഷങ്ങൾക്കും നരേന്ദ്ര മോദി സർക്കാർ ഭീഷണിയാകുന്നുവെന്ന വിമർശനവുമായി പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. ഗാന്ധിയുടെയും നെഹ്റുവിന്റെയും ഇന്ത്യ എന്നത് കെട്ടിച്ചമച്ച വസ്തുതയാണ്. ജർമനി നാസികൾ പിടിച്ചെടുത്തതു പോലെ ഫാസിസ്റ്റ്, വംശീയ ഹിന്ദു മേധാവിത്വ പ്രത്യയശാസ്ത്രം ഇന്ത്യ പിടിച്ചെടുത്തിരിക്കുകയാണെന്നും ഇമ്രാൻ ഖാൻ ട്വീറ്റ് ചെയ്തു.
നാസികളുടേയും ആർഎസ്എസ്, ബിജെപി സ്ഥാപക നേതാക്കളുടെയും ആശയങ്ങൾ തള്ളിലുള്ള പൊരുത്തം കണ്ടെത്തണമെങ്കിൽ ഗൂഗിളിൽ പരിശോധിച്ചാൽ മതിയെന്നും ഇമ്രാൻ പരിഹസിച്ചു. ഫാസിസ്റ്റ് മനോഭാവമുള്ള മോദിയുടെ നിയന്ത്രണത്തിലുള്ള ഇന്ത്യൻ സർക്കാർ ആണവായുധം കൈവശം വച്ചിരിക്കുന്നത് ഈ ലോകത്തെ തന്നെ ബാധിക്കുന്ന പ്രശ്നമാണെന്നും ഇതിനെതിരേ ലോകരാജ്യങ്ങൾ രംഗത്തുവരണമെന്നും ഇമ്രാൻ പറഞ്ഞു.
വിദ്വേഷത്തിന്റെയും വംശഹത്യയുടെയും സിദ്ധാന്തം പേറിയാണ് ആർഎസ്എസ് ഗുണ്ടകൾ ആക്രമണം നടത്തുന്നത്. ഇതിനെ തടയാൻ അന്താരാഷ്ട്ര സമൂഹം ഇപ്പോൾ ഒരുമിച്ച് പ്രവർത്തിച്ചില്ലെങ്കിൽ ഇതിന്റെ വ്യാപ്തി വർധിക്കുമെന്നും ഇമ്രാൻ വ്യക്തമാക്കി. പാക്കിസ്ഥാനെതിരേ നിലപാട് കടുപ്പിച്ച് കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് രംഗത്തെത്തിയതിനു പിന്നാലെയാണ് രൂക്ഷ വിമർശനവുമായി ഇമ്രാൻ രംഗത്തെത്തിയത്.