Wednesday, May 15, 2024
spot_img

പാകിസ്ഥാനിൽ ഇമ്രാൻഖാന് വീണ്ടും കനത്ത തിരിച്ചടി ! തോഷഖാന കേസിൽ മുൻ പ്രധാനമന്ത്രിയും ഭാര്യ ബുഷ്‌റ ബീബിയും കുറ്റക്കാരാണെന്ന് ഇസ്ലാമാബാദ് കോടതി ! 14 വർഷം വിധിച്ചതിന് പിന്നാലെ ഭാര്യ ജയിലിൽ കീഴടങ്ങി ! മടങ്ങിവരവിന് ശ്രമിച്ച ഇമ്രാന്റെ നല്ലകാലം കാരാഗൃഹത്തിൽ അവസാനിക്കുമ്പോൾ പാകിസ്ഥാനിൽ ഇനിയെന്ത് ?

പാകിസ്ഥാനിൽ അടുത്തമാസം പൊതുതെരഞ്ഞെടുപ്പ് നടക്കാനിരിക്കെ മുൻ പ്രധാനമന്ത്രി ഇമ്രാൻഖാന് വീണ്ടും കനത്ത തിരിച്ചടി. 2022 മാര്‍ച്ചില്‍ അമേരിക്കൻ എംബസി അയച്ച രഹസ്യ നയതന്ത്ര കേബിള്‍ വെളിപ്പെടുത്തി ഔദ്യോഗികരഹസ്യ നിയമം ലംഘിച്ചെന്ന സൈഫര്‍ കേസില്‍ ഇമ്രാനും മുന്‍ വിദേശകാര്യമന്ത്രി ഷാ മഹ്‌മൂദ് ഖുറൈഷിയ്ക്കും പാക് പ്രത്യേക കോടതി പത്ത് വര്‍ഷം ജയില്‍ ശിക്ഷ വിധിച്ചതിന് പിന്നാലെ തോഷഖാന കേസിൽ ഇമ്രാൻ ഖാനും ഭാര്യ ബുഷ്‌റ ബീബിയും കുറ്റക്കാരാണെന്ന് കോടതി വിധിച്ചു.ഇസ്ലാമാബാദ് കോടതിയുടേതാണ് വിധി. 14 വർഷം വീതം തടവും 787 ദശലക്ഷം രൂപ വീതം പിഴയുമാണ് ഇരുവർക്കുമുള്ള ശിക്ഷ.

പൊതുപദവി വഹിക്കുന്നതിൽ നിന്ന് ഇമ്രാന് 10 വർഷം വിലക്കും കോടതി ഏർപ്പെടുത്തി. ഇതോടെ ഫെബ്രുവരി എട്ടിന് നടക്കുന്ന പാക് പൊതുതെരഞ്ഞെടുപ്പിൽ ഇമ്രാന് പങ്കെടുക്കാനാവില്ല. വിധി പ്രസ്താവന വന്നതിന് പിന്നാലെ ഭാര്യ ബുഷ്‌റ ബീബി ജയിലിലെത്തി കീഴടങ്ങി. രാജ്യാന്തര സന്ദർശനങ്ങൾ നടത്തുമ്പോൾ സമ്മാനമായി ലഭിക്കുന്ന വില കൂടിയ വസ്തുക്കൾ സ്റ്റേറ്റ് ഗിഫ്റ്റ് ഡെപ്പോസിറ്ററിയിൽ (തോഷഖാന) സമർപ്പിക്കണമെന്നാണ് ചട്ടം. ഇമ്രാൻ പ്രധാനമന്ത്രിയായിരിക്കെ അറബ് രാഷ്ട്രങ്ങളിൽ സന്ദർശിച്ചപ്പോൾ ലഭിച്ച വിലയേറിയ സമ്മാനങ്ങൾ തോഷഖാനയിൽ നൽകിയിരുന്നുവെങ്കിലും പിന്നീട് ഇവിടെ നിന്ന് കുറഞ്ഞ വിലക്ക് വാങ്ങി വൻ ലാഭത്തിൽ മറിച്ചുവിറ്റുവെന്നാണ് ആരോപണം.

തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള അനുമതി തേടി ഇമ്രാന്‍ ഖാന്‍ പത്രിക സമര്‍പ്പിച്ചിരുന്നുവെങ്കിലും അത് തള്ളിയിരുന്നു. 2022 ഏപ്രിലാണ് അവിശ്വാസപ്രമേയത്തിലൂടെ ഇമ്രാനെ പുറത്താക്കിയത്. കഴിഞ്ഞ ഓഗസ്റ്റ് അഞ്ചിനാണ് തോഷാ ഖാന കേസിൽ ഇമ്രാനെ അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് അറ്റോക്ക് ജില്ലാ ജയിലില്‍ പാര്‍പ്പിക്കുകയും ചെയ്തു. കേസിൽ ശിക്ഷ നടപടികൾ ഇസ്ലാമാബാദ് ഹൈക്കോടതി താല്‍ക്കാലികമായി നിര്‍ത്തിവെച്ചെങ്കിലും സൈഫര്‍ കേസില്‍ അറസ്റ്റു ചെയ്യുകയായിരുന്നു.

Related Articles

Latest Articles