ജയ്പുര്‍ : ആറു മാസം പ്രായമുള്ള പെൺകുഞ്ഞിനെയടക്കം ഒരു കുടുംബത്തിലെ നാലു പേരെ കൊന്ന് ചുട്ടെരിച്ചു. രാജസ്ഥാനിലെ ജോധ്പുരില്‍നിന്ന് 50 കി.മീ. അകലെയുള്ള ഒസിയാന്‍ ഗ്രാമത്തിലാണ് ഞെട്ടിക്കുന്ന സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടത്. കഴിഞ്ഞ ദിവസം രാത്രി പുനാരം എന്ന വ്യക്തിയുടെ വീടിനു സമീപത്തുനിന്നു പുക ഉയരുന്നതു കണ്ട് അയല്‍ക്കാര്‍ പോലീസില്‍ അറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാളുടെ ഭാര്യ, മരുമകള്‍, ആറു മാസം പ്രായമുള്ള കുഞ്ഞ് എന്നിവരെ കത്തിച്ചാമ്പലായ നിലയില്‍ കണ്ടെത്തിയത്.സംഭവത്തിൽ അടുത്ത ബന്ധുവായ 19 കാരനെ സംഭവവുമായി ബന്ധപ്പെട്ട് പോലീസ് കസ്റ്റഡിയിലെടുത്തു. അക്രമികള്‍ ഇവരെ കഴുത്തറുത്തു കൊന്നശേഷം മൃതദേഹങ്ങള്‍ മുറ്റത്തെത്തിച്ച് കത്തിക്കുകയായിരുന്നുവെന്നാണു പോലീസിന്റെ പ്രാഥമിക നിഗമനം.
സംഭവത്തിനു പിന്നാലെ അശോക് ഗെലോട്ടിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ് സര്‍ക്കാരിനെതിരെ ബിജെപി രംഗത്തെത്തി. മുഖ്യമന്ത്രിയുടെ ജില്ലയില്‍ ഇതാണ് അവസ്ഥയെങ്കില്‍ മറ്റിടങ്ങളില്‍ എന്താകും സ്ഥിതിയെന്നാണ് ബിജെപി ചോദിക്കുന്നത്. കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് സംസ്ഥാനത്ത് തലയ്ക്ക് വെടിയേറ്റ ദലിത് പെൺകുട്ടിയുടെ മൃതദേഹം കിണറ്റിൽ നിന്ന് കണ്ടെടുത്തത് പരാതി നൽകിയിട്ടും പോലീസ് കേസെടുക്കാൻ തയ്യാറായില്ലെന്ന് പെൺകുട്ടിയുടെ അമ്മ ആരോപിച്ചിരുന്നു.