ദില്ലി : ‘ഇന്ത്യ’ എന്ന പേര് മുന്നണിക്ക് നൽകിക്കൊണ്ട് അവസാനിച്ച പ്രതിപക്ഷയോഗത്തിന് പിന്നാലെ 38 പാര്‍ട്ടികളെ അണിനിരത്തിക്കൊണ്ടുള്ള എന്‍ഡിഎ യോഗം ചേർന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ളവര്‍ പങ്കെടുത്ത എന്‍ഡിഎ യോഗത്തോടെ അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിന് പരോക്ഷമായി കാഹളം മുഴങ്ങുകയാണ്.
ബിജെപി ഇതിനകം തന്നെ മിക്ക സംസ്ഥാനങ്ങളിലും ശക്തരാണ്. മോദിയുടെ ഭരണ മികവിൽ തെക്ക്, പടിഞ്ഞാറ്, വടക്കുകിഴക്കന്‍ മേഖലകളില്‍ ബിജെപി തങ്ങളുടെ സ്വാധീനം ഇതിനോടകം തന്നെ ശക്തമാക്കിക്കഴിഞ്ഞു.
ഉത്തര്‍പ്രദേശ്, ബിഹാര്‍ തുടങ്ങിയ നിര്‍ണായക സംസ്ഥാനങ്ങളില്‍, പിന്നാക്ക വിഭാഗങ്ങള്‍ക്കും പട്ടികജാതി-വര്‍ഗക്കാര്‍ക്കും ഇടയില്‍ സ്വാധീനമുള്ള കക്ഷികൾ കൂടി ബിജെപി പാളയത്തിലെത്തുമെന്നാണ് വിവരം. നേരത്തെ ചിരാഗ് പാസ്വാന്‍ മുന്നണിയിലെത്തിയത് കാര്യങ്ങൾ കൂടുതൽ അനുകൂലമാക്കുന്നുണ്ട് . രാഷ്ട്രീയ ലോക് സംത പാര്‍ട്ടി (ഉപേന്ദ്ര സിംഗ് കുശ്വാഹ), വികാസ്ഷീല്‍ ഇന്‍സാന്‍ പാര്‍ട്ടി (മുകേഷ് സഹാനി), ഹിന്ദുസ്ഥാനി അവാം മോര്‍ച്ച (ജിതിന്‍ റാം മാഞ്ചി) എന്നിവര്‍ കൂടി എന്‍ഡിഎയില്‍ ചേരുമെന്നാണ് കരുതുന്നത്. ദക്ഷിണ മേഖലയിൽ നിന്ന് നടന്‍ പവന്‍ കല്യാണിന്റെ ജനസേനയെയും കേരള കോണ്‍ഗ്രസ് (തോമസ്) വിഭാഗത്തെയുമാണ് ബി ജെ പി ലക്ഷ്യമിടുന്നത്.