ഉത്തരകാശിയില്‍ ബ്രഹ്‌മഖല്‍ – യമുനോത്രി ദേശീയപാതയില്‍ സില്‍ക്യാരയ്ക്കും ദണ്ഡല്‍ഗാവിനും ഇടയിലെ നിര്‍മാണത്തിലുള്ള തുരങ്കത്തില്‍ മണ്ണിടിച്ചിലിനെത്തുടര്‍ന്ന് കുടുങ്ങിക്കിടക്കുന്ന 41 തൊഴിലാളികൾ പുറംലോകത്ത് എത്താൻ ഇനി നിമിഷങ്ങൾ മാത്രം ബാക്കി. രക്ഷാദൗത്യം അവസാനഘട്ടത്തിലാണ്. തൊഴിലാളികളെ പുറത്തെത്തിച്ച ശേഷം ആശുപത്രിയിലേക്ക് എത്തിക്കാനുള്ള 41 ആംബുലന്‍സുകളാണ് തുരങ്ക മുഖത്ത് കാത്ത് കിടക്കുന്നത്.
ഒരു തൊഴിലാളിയെ പുറത്തെത്തിക്കാൻ അഞ്ച് മിനിറ്റ് സമയമാണ് വേണ്ടി വരിക. ഇങ്ങനെ കണക്കാക്കുമ്പോൾ തന്നെ ഏകദേശം മൂന്നര മണിക്കൂറോളം തന്നെ വേണ്ടി വരും. ഒരു തൊഴിലാളിയെ പുറത്തെത്തിച്ച് സ്ട്രക്ച്ചർ തിരികെയെത്തിക്കുന്ന സമയവും ഇടവേളയും കണക്കാക്കുമ്പോൾ മുഴുവൻ തൊഴിലാളികളെയും പുറത്തെത്തിക്കാൻ അഞ്ച് മണിക്കൂർ വരെ വേണ്ടിവന്നേക്കാം.
എന്‍ഡിആര്‍എഫിന്റെ മൂന്ന് സംഘങ്ങളാണ് തുരങ്കത്തിനുള്ളിലേക്ക് കടക്കുക. എസ്‌ഡിആര്‍എഫ്. ഇതിന് ആവശ്യമായ പിന്തുണ ഉറപ്പാക്കും. രക്ഷാദൗത്യവേളയില്‍ പാരാമെഡിക്കല്‍ അംഗങ്ങളും തുരങ്കത്തിനുള്ളിലേക്ക് കടക്കും.തൊഴിലാളികളെ ഗ്രീന്‍ കോറിഡോറിലൂടെയാണ് ആശുപത്രികളില്‍ എത്തിക്കുക. തുരങ്കത്തില്‍നിന്ന് 3 കിലോമീറ്റര്‍ അകലെയുള്ള ചിന്യാലിസോര്‍ കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലേക്കാണ് തൊഴിലാളികളെ എത്തിക്കുക. ഇവര്‍ക്കായി 41 ബെഡ്ഡുകള്‍ അടങ്ങിയ പ്രത്യേകം വാര്‍ഡ് സജ്ജമാക്കിയിട്ടുണ്ട്.