തിരുവനന്തപുരം കാട്ടാക്കടയില്‍ കെഎസ്ആര്‍ടിസി ഡിപ്പോയില്‍ പിതാവിനും മകള്‍ക്കും ജീവനക്കാരുടെ മര്‍ദനമേറ്റ സംഭവത്തില്‍ ഗതാഗതമന്ത്രി ആന്റണി രാജു റിപ്പോര്‍ട്ട് തേടി. കെഎസ്ആര്‍ടിസി എംഡിയോടാണ് മന്ത്രി റിപ്പോര്‍ട്ട് തേടിയത്. റിപ്പോര്‍ട്ട് ലഭിച്ച ശേഷം നടപടിയെടുക്കുമെന്ന് മന്ത്രി പ്രതികരിച്ചു. കാട്ടാക്കടയിൽ നടന്നത് ദൗര്‍ഭാഗ്യകരമാണെന്നും മുഴുവന്‍ ജീവനക്കാര്‍ക്കും അവമതിപ്പ് ഉണ്ടാക്കുന്ന സംഭവമാണ് ഉണ്ടായതെന്നും ഗതാഗതമന്ത്രി പറഞ്ഞു.
മകളുടെ കണ്‍സഷനെ ചൊല്ലിയുള്ള തര്‍ക്കമാണ് പിതാവും ഡിപ്പോ ജീവനക്കാരും തമ്മിലുള്ള സംഘര്‍ഷത്തിലേക്ക് എത്തിയത്. കെ.എസ്.ആര്‍.ടി.സി ജീവനക്കാരാണ് പിതാവിനെ മര്‍ദ്ദിച്ചത്. ആമച്ചല്‍ സ്വദേശി പ്രേമനന്ദനും മക്കള്‍ക്കുമാണ് മര്‍ദ്ദനമേറ്റത്. അച്ഛനും മകളും ആശുപത്രിയില്‍ ചികിത്സ തേടി.
കോഴ്‌സ് സര്‍ട്ടിഫിക്കറ്റ് വേണമെന്ന് ജീവനക്കാര്‍ ആവശ്യപ്പെട്ടപ്പോഴാണ് തര്‍ക്കമുണ്ടായത്. പ്രേമനെ ബലം പ്രയോഗിച്ച് അവിടെ നിന്ന് മാറ്റാനും കുട്ടികളെയടക്കം ഉന്തിയും തള്ളിയും മാറ്റാന്‍ ശ്രമിച്ചുവെന്നാണ് റിപ്പോര്‍ട്ട്.