കൊച്ചി : മലയാള സിനിമാ നിർമാണ ആദായനികുതി വകുപ്പ് നടത്തിയ പരിശോധനയിൽ ഗുരുതര സാമ്പത്തിക ക്രമക്കേടുകൾ കണ്ടെത്തി.പരിശോധനയിൽ 225 കോടി രൂപയുടെ വൻ കളളപ്പണ ഇടപാടാണ് കണ്ടെത്തിയത്. കഴിഞ്ഞ ഡിസംബർ 15 മുതലായിരുന്നു മലയാള സിനിമാ നിർമാണ മേഖലയുമായി ബന്ധപ്പെട്ട സൂപ്പർ താരങ്ങളുടെയും പ്രമുഖ നിർമാതാക്കളുടെയും വീടുകളിൽ വകുപ്പ് പരിശോധന ആരംഭിച്ചത്.
നികുതിയിനത്തിൽ സർക്കാർ ഖജനാവിലേക്ക് എത്തേണ്ട 72 കോടിയോളം രൂപയാണ് സിനിമാ പ്രവർത്തകർ ഒളിപ്പിച്ചതെന്നാണ് സൂചന. പ്രമുഖ താരങ്ങൾ അടക്കമുളളവർ വിദേശ രാജ്യങ്ങളിൽ വൻ തോതിൽ സ്വത്തുക്കൾ വാങ്ങിക്കൂട്ടിയതിലും ക്രമക്കേട് തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രമുഖ താരത്തിന്റെ മൊഴി ഇന്നലെയാണ് ആദായനികുതി വകുപ്പ് രേഖപ്പെടുത്തിയത്.
മലയാള സിനിമാ മേഖലയിൽ നിർമാണ രംഗത്ത് സജീവമായവരുടെ സാമ്പത്തിക ഇടപാടുകളിലും നിർമാണ സ്ഥാപനങ്ങളും കേന്ദ്രീകരിച്ചുമായിരുന്നു പരിശോധന.
ചില താരങ്ങളും നിർമാതാക്കളും ഇവർ നിർമിക്കുന്ന സിനിമകളുടെ ഓവർസീസ് വിതരണാവകാശത്തിന്റെ മറവിൽ ദുബായ്, ഖത്തർ എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് വൻ നിക്ഷേപം നടത്തിയത് കളളപ്പണ ഇടപാടെന്ന് കണ്ടെത്തിയിട്ടുണ്ട്. ചില തമിഴ്സിനിമാ നിർമാതാക്കളും ബിനാമി ഇടപാടിലുടെ മലയാള സിനിമയിൽ പണം മുടക്കുന്നതായി തിരിച്ചറിഞ്ഞിട്ടുണ്ട്.