കണ്ണൂര്‍: സംസ്‌ഥാനത്തെ ഏക ട്രന്‍സ്‌ജെന്‍ഡര്‍ സ്‌ഥാനാര്‍ഥിയാണ് സ്‌നേഹ കെ. ജോണി. കണ്ണൂര്‍ കോര്‍പറേഷനിലെ മുപ്പത്തിയാറാം ഡിവിഷനായ തോട്ടടയില്‍ മത്സരിക്കുന്ന സ്ഥാനാർഥി. മുഖ്യധാരാ രാഷ്‌ട്രീയ പാര്‍ട്ടികളുടെ അവഗണനയും അടിച്ചമര്‍ത്തലും മടുത്താണ് സ്വതന്ത്രമായി പോരാടാന്‍ തീരുമാനിച്ചത്
സ്‌നേഹ താമസിക്കുന്ന സമാജ്‌വാദി കോളനിയുടെ അവസ്‌ഥ ദയനീയമാണ്. കുടിവെള്ളം, ശുചിമുറി തുടങ്ങിയിട്ടുള്ള അടിസ്‌ഥാനസൗകര്യങ്ങള്‍ പോലുമില്ലാതെ അവഗണിക്കപ്പെട്ടു കിടക്കുകയാണ് ഇവിടം. അതിനൊരു മാറ്റം കൊണ്ടുവരികയാണ് കുട ചിഹ്നത്തില്‍ മത്സരിക്കുന്ന സ്‌നേഹയുടെ ലക്ഷ്യം.
മുപ്പത്തിയഞ്ചുകാരിയായ സ്‌നേഹ കുടുംബശ്രീ പ്രവര്‍ത്തകയും ചിപ്‌സ് നിര്‍മാണ യൂണിറ്റിന്റെ സെക്രട്ടറിയുമാണ്. കൂലിപ്പണി ചെയ്യുന്ന സ്‌നേഹ സുഹൃത്തുക്കളുടെ പൂര്‍ണ പിന്തുണയോടെയാണ് തദ്ദേശ തെരഞ്ഞെടുപ്പിലേക്കിറങ്ങുന്നത്. നാട്ടിലെ വോട്ടര്‍മാര്‍ കൂടി പിന്തുണച്ചാല്‍ കേരളത്തിലെ ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ ജനപ്രതിനിധിയായി സ്‌നേഹയുടെ പേരുചരിത്രത്തില്‍ ഇടംപിടിക്കും.സംസ്‌ഥാനത്തെ വോട്ടര്‍ പട്ടികയില്‍ ഇടം പിടിച്ചിട്ടുള്ളത് 282 ട്രാന്‍സ്‌ജെന്‍ഡര്‍മാര്‍ മാത്രമാണ്. മലപ്പുറത്ത് 49 ഉം കണ്ണൂരില്‍ 14 പേരും ആണ് ട്രാൻസ്‌ജെൻഡർ പട്ടികയിലുള്ളത്. കൊച്ചി കോര്‍പറേഷനില്‍ 26-ാം വാര്‍ഡില്‍ നിന്ന് ഷെറിന്‍ ആന്റണിയെന്ന ട്രാന്‍സ്‌ജെന്‍ഡര്‍ പത്രിക സമര്‍പ്പിക്കാന്‍ ശ്രമിച്ചിരുന്നുവെങ്കിലും വോട്ടര്‍പട്ടികയില്‍ നിന്ന് പേര് നീക്കം ചെയ്യപ്പെട്ടതിനാല്‍ പത്രിക സമർപ്പിക്കാൻ കഴിഞ്ഞില്ല.