കൊളംബോ: ഈസ്റ്റര്‍ ദിവസം കൊളംബോയില്‍ നടന്ന ഭീകരാക്രമണം സംബന്ധിച്ച് ഇന്ത്യ നല്‍കിയത് വ്യക്തമായ രഹസ്യാന്വേഷണ മുന്നറിയിപ്പെന്നു റിപ്പോർട്ട്. ഭീകരാക്രമണം സംബന്ധിച്ച് മാത്രമായിരുന്നില്ല, ആക്രമണത്തിനു പിന്നുള്ള സംഘം, തലവന്റെ പേര്, മറ്റ് അംഗങ്ങളുടെ പേരുകള്‍ തുടങ്ങി വിശദമായ മുന്നറിയിപ്പാണ് ഇന്ത്യ നല്‍കിയതെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. ആക്രമണത്തിനു 10 ദിവസം മുമ്പാണ് അയല്‍രാജ്യത്തിന് ഇന്ത്യ ഭീകരാക്രമണം നടക്കാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് നല്‍കിയത്.
മൂന്നു പുറത്തിലാണ് വിശദമായ കുറിപ്പ് ഇന്ത്യ കൈമാറിയത്. ആക്രമണം നടത്തുന്നവരുടെ ഒളിസങ്കേതം, ഇതിന്റെ വിലാസം, ഫോണ്‍നമ്പറുകള്‍, പശ്ചാത്തലം എന്നിവയും കുറിപ്പില്‍ വിശദമായി പറയുന്നുണ്ട്. ഇന്ത്യന്‍ ഹൈക്കമ്മീഷനും പള്ളികളുമാണ് ഭീകരര്‍ ലക്ഷ്യംവയ്ക്കുന്നതെന്നും ഇതില്‍ സൂചിപ്പിക്കുന്നു. എന്നാല്‍ വിശദമായ മുന്നറിയിപ്പ് ലഭിച്ചിട്ടും നടപടി എടുക്കാന്‍ ശ്രീലങ്കന്‍ അധികൃതര്‍ക്ക് സാധിച്ചില്ല.
രഹസ്യാന്വേഷണ മുന്നറിയിപ്പ് അവഗണിച്ചതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ശ്രീലങ്കയുടെ പ്രതിരോധ സെക്രട്ടറിയെയും പോലീസ്മേധാവിയെയും രാജിവയ്പിച്ചു. ഇന്ത്യയില്‍നിന്നു രഹസ്യാന്വേഷണ മുന്നറിയിപ്പ് ലഭിച്ചിട്ടു വേണ്ട നടപടി എടുക്കാത്തതിനെ തുടര്‍ന്നാണു നടപടി. പ്രസിഡന്റ് മൈത്രിപാല സിരിസേന ഇവരുടെ രാജി ആവശ്യപ്പെടുകയായിരുന്നു. പ്രതിരോധ സെക്രട്ടറി ഹേമസിരി ഫെര്‍ണാണ്ടോയും പോലീസ് ഐജി പുജിത് ജ യസുന്ദരയും ഇന്നലെ രാജിനല്‍കി. കരസേനയില്‍ കമാന്‍ഡറായിരുന്ന ദയ രത്നായകെയെ പുതിയ പ്രതിരോധ സെക്രട്ടറിയാക്കും.
ഈസ്റ്റര്‍ ദിവസം ക്രിസ്തീയ ദേവാലയങ്ങളിലും ഹോട്ടലുകളിലും ചാവേര്‍ സ്ഫോടനങ്ങള്‍ നടത്തിയവരെപ്പറ്റി കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടുണ്ട്. കൊളം ബോയിലെ സന്പന്ന വ്യാപാരി മുഹമ്മദ് ഇബ്രാഹിമിന്റെ രണ്ടു പുത്രന്മാരും ഒരു പുത്രഭാര്യയും ചാവേറുകളില്‍ പെട്ടിരുന്നു. കൊളംബോയിലെ ഭീകരരുടെ ഒളിത്താവളത്തിലായിരുന്ന യുവതി ഞായറാഴ്ച പോലീസ് സംഘം അവിടെ എത്തിയപ്പോള്‍ ചാവേറായി പൊട്ടിത്തെറിച്ചു. മൂന്നു പോലീസ് ഓഫീസര്‍മാര്‍ ഇതില്‍ കൊല്ലപ്പെട്ടു.
ബ്രിട്ടനിലും ഓസ്ട്രേലിയയിലും പഠിച്ച ഒരാള്‍ ഉള്‍പ്പെടെ എട്ടു യുവാക്കളും ഈ യുവതിയുമാണു ചാവേര്‍ സംഘത്തിലുണ്ടായിരുന്നത്. സുഗന്ധവ്യഞ്ജന ഇറക്കു മതിക്കാരനായ മുഹമ്മദ് ഇബ്രാഹിം ഇപ്പോള്‍ അറസ്റ്റിലാണ്. ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്) കൂട്ടക്കൊലയുടെ ഉത്തരവാദിത്വമേറ്റെങ്കിലും നാഷണല്‍ തൗഹീദ് ജമാ അത്തി (എല്ടിജെ) ന്റെ പിന്നാലെയാണ് അന്വേഷണം പ്രധാനമായും നടക്കുന്നത്. ഐഎസുമായി ഇവര്‍ക്ക് അടുത്ത ബന്ധമുണ്ട്. ഇവരിലെ 60 പേര് പിടിയിലായി. ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ എല്ടിജെയുടെ തമിഴ്നാട്ടിലെ സഹകാരികളുടെ താവളങ്ങള്‍ റെയ്ഡ് ചെയ്തിട്ടുണ്ട്.
കിഴക്കന്‍ ലങ്കയിലുള്ള മൗലവി സഹറാന്‍ ബിന്‍ ഹാഷിം നയിക്കുന്ന എന്‍ടിജെ വിഭാഗമാണ് സ്ഫോടനങ്ങള്‍ നടത്തിയത്. ഇയാളുടെ വീഡിയോകള്‍ ഇന്ത്യയുടെ ചാരസംഘടന റോയ്ക്കും ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ)ക്കും ലഭിച്ചിട്ടുണ്ട്. ബിന്‍ ഹാഷിമിന്റെ തീവ്രവാദത്തെയും ഭീകരബന്ധത്തെയും പറ്റി ശ്രീലങ്ക മുസ്ലിം കൗണ്‍സില്‍ എന്ന സംഘടന പലതവണ ലങ്കന്‍ പോലീസിനു വിവരങ്ങള്‍ നല്‍കിയിരുന്നു.