ദില്ലി: ഇന്ത്യയുടെ ബ്രഹ്മോസ് മിസൈൽ പാകിസ്ഥാനിൽ പതിച്ച സംഭവത്തിൽ പാർലമെന്റിൽ വിശദീകരണം നൽകി കേന്ദ്രപ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്. തികച്ചും സാങ്കേതിമായ പിഴവാണ് സംഭവിച്ചതെന്നും പ്രതിരോധവകുപ്പ് പാകിസ്ഥാന്റെ തത്തുല്യ വകുപ്പുകളെ വിവരം രേഖാമൂലം അറിയിക്കുകയും ഖേദം പ്രകടിപ്പിക്കുകയും ചെയ്‌തെന്നും രാജ്‌നാഥ് സിംഗ് വ്യക്തമാക്കി.
‘മിസൈൽ പതിച്ചതിൽ തികച്ചും സാങ്കേതികമായ പിഴവാണ് സംഭവിച്ചത്. പരീക്ഷണം നടത്തുന്നതിനിടയിലാണ് പാകിസ്ഥാന്റെ അതിർത്തി കടന്ന് മിസൈൽ പതിച്ചത്. നാശനഷ്ടം എന്താണ് സംഭവിച്ചതെന്ന് പാകിസ്ഥാനോട് രേഖാമൂലം ചോദിച്ചിട്ടുണ്ട്. സംഭവത്തിൽ ഖേദവും പ്രകടിപ്പിച്ചിട്ടുണ്ട്. തികഞ്ഞ ഗൗരവത്തോടെയാണ് പ്രതിരോധ വിഭാഗം പാളിച്ചയെ കാണുന്നത്. പാകിസ്ഥാനോട് ഖേദം പ്രകടിപ്പിച്ചു.’- രാജ്‌നാഥ് സിംഗ് സഭയെ അറിയിച്ചു.
അതേസമയം ഇന്ത്യയുടെ ഭാഗത്തുനിന്നുണ്ടായത് ഗുരുതരമായ പിഴവാണെന്ന് പാകിസ്ഥാൻ പ്രസ്താവന നടത്തിയിരുന്നു. ഒപ്പം ഇരുരാജ്യങ്ങളും സംയുക്ത പരിശോധന നടത്തണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാൽ തൽക്കാലം അത്തരം പരിശോധനകൾ ആവശ്യമില്ലെന്നും തകരാർ എന്താണെന്ന് ഇന്ത്യക്ക് ബോധ്യപ്പെട്ടെന്നും എല്ലാ രേഖകളും കൈമാറിയെന്നും പ്രതിരോധ മന്ത്രാലയം അറിയിച്ചു.