ദില്ലി: കോവിഡ് മഹാമാരിയെ ചെറുക്കാനായി വാക്‌സിൻ മൈത്രി സംരഭത്തിന് കീഴിൽ 98 രാജ്യങ്ങളിലേക്ക് ഇന്ത്യ ഇതുവരെ 235 ദശലക്ഷത്തിലധികം കൊറോണ വാക്‌സിനുകൾ വിതരണം ചെയ്തു. നീതി ആയോഗ് വൈസ് ചെയർമാൻ ഡോ.സുമൻ കെ ബെറിയാണ് ഇത് സംബന്ധിച്ച് വിവരങ്ങൾ വെളിപ്പെടുത്തിയത്. കൊറോണയുടെ ആഘാതം കുറയ്‌ക്കുന്നതിനായും, ജനങ്ങളുടെ ജീവൻ സംരക്ഷിക്കുന്നതിനായും കേന്ദ്രം ഇടപെടലുകൾ നടത്തിയിരുന്നതായും അദ്ദേഹം വിശദീകരിച്ചു. ഇന്ത്യയുടെ വാക്‌സീൻ നിർമ്മാണം ജനങ്ങൾക്ക് സൗജന്യമായി വാക്‌സിനേഷൻ നൽകുന്നതിന് കാരണമായെന്നും ലോകത്തിലെ തന്നെ ഏറ്റവും വിപുലമായ രീതിയിലാണ് ഇത് നടത്തപ്പെടുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇന്ത്യ വാക്സിൻ മൈത്രി സംരംഭം ആരംഭിച്ചത് 2021 ജനുവരിയിലാണ്. മറ്റു രാജ്യങ്ങൾക്ക് ഇന്ത്യ നിർമ്മിച്ച് വാക്‌സിനുകൾ വിതരണം ചെയ്യുന്നതിന്റെ പ്രധാന നയതന്ത്ര ശ്രമം എന്ന നിലയിലാണ് ഈ സംരംഭം ആരംഭിച്ചത്. അതേസമയം ബംഗ്ലാദേശ്, മ്യാൻമർ, നേപ്പാൾ, ഭൂട്ടാൻ, മാലിദ്വീപ്, മൗറീഷ്യസ്, ശ്രീലങ്ക, ബ്രസീൽ, മൊറോക്കോ, ദക്ഷിണാഫ്രിക്ക, അഫ്ഗാനിസ്ഥാൻ, മെക്‌സിക്കോ, ഡിആർ കോംഗോ, നൈജീരിയ, യുണൈറ്റഡ് കിംഗ്ഡം തുടങ്ങി നിരവധി രാജ്യങ്ങൾ വാക്‌സിൻ മൈത്രി പദ്ധതിയുടെ പ്രധാന ഗുണഭോക്താക്കളാണ്.
വാക്‌സീൻ നിർമ്മാണം സ്വന്തമായി ആരംഭിച്ചതിന് ശേഷം 2021 ജനുവരി 20 ന് ഇന്ത്യ വാക്‌സിനുകളുടെ അന്താരാഷ്‌ട്ര കയറ്റുമതി ആരംഭിച്ചു. ഇന്ത്യയിൽ നിന്ന് വാക്‌സിനുകൾ സ്വീകരിച്ച ആദ്യ രാജ്യങ്ങളാണ് ഭൂട്ടാനും മാലിദ്വീപും. ഇതിന് പുറമെ എച്ച്എൽപിഎഫ് 2022 ലെ പ്രസംഗത്തിൽ ദേശീയ മാസ്റ്റർ പ്ലാനായ പ്രധാനമന്ത്രിയുടെ ഗതി ശക്തി യോജനയെ പറ്റിയും ഡോ.സുമൻ കെ ബെറി സംസാരിച്ചു. ഇന്ത്യയുടെ ഈ പ്ലാൻ മറ്റുള്ളവരിൽ താത്പര്യം ഉണ്ടാക്കുമെന്നും ഇതിലൂടെ ഡിജിറ്റൽ സാങ്കേതികവിദ്യയുടെ ചെലവുകളും അപകടസാധ്യതകളും ആഗോള സമൂഹത്തിന് കുറയ്‌ക്കാൻ കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി