ദില്ലി: രാജ്യം കോവിഡ് മൂന്നാം തരംഗത്തിന്റെ പ്രാരംഭഘട്ടത്തിലാണെന്ന് പഠനം. മൂന്നാംതരംഗം കുട്ടികളെ കാര്യമായി ബാധിക്കില്ലെന്നും പിജിമെറിന്‍റെ സിറോ സര്‍വേ പറയുന്നു. മൂന്നാം തരംഗത്തില്‍ ജാഗ്രത വേണമെന്ന് കേന്ദ്ര സര്‍ക്കാരിന്റെ ഉന്നതാധികാര സമിതി മുന്നറിയിപ്പ് നല്‍കി.
മൂന്നാം തരംഗം മൂര്‍ദ്ധന്യാവസ്ഥയിലെത്തുന്നത് താമസിച്ചേക്കുമെന്നും പിജി മെർ ഡയറക്ടര്‍ പറഞ്ഞു. ജനങ്ങള്‍ കൊവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്നും മാസ്‌ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും വേണമെന്നും അദ്ദേഹം പറഞ്ഞു.
പരിശോധിച്ച 70 ശതമാനം കുട്ടികളിലാണ് ആന്റിബോഡി കണ്ടെത്തിയത്. 7,000 കുട്ടികളിലായിരുന്നു പഠനം നടത്തിയത്. മഹാരാഷ്ട്രയിലും ദില്ലിയിലും നടത്തിയ സീറോ സര്‍വ്വേയില്‍ 50 മുതല്‍ 75 ശതമാനം വരെ കുട്ടികളില്‍ കൊവിഡിനെതിരായ ആന്റിബോഡി കണ്ടെത്തിയതായും ഡോ.ജഗത് റാം പറഞ്ഞു. രാജ്യത്ത് കൊവിഡ് മൂന്നാം തരംഗം മൂര്‍ദ്ധന്യാവസ്ഥയിലെത്തുന്നത് താമസിച്ചേക്കുമെന്നും ഡോ.ജഗത് റാം കൂട്ടിച്ചേര്‍ത്തു.

