ദില്ലി : ജി20 ഉച്ചകോടിയുടെ ഭാഗമായുള്ള പ്രവർത്തകസമിതി യോഗത്തിന്റെ വേദിയായി ശ്രീനഗറിനെ നിശ്ചയിച്ച് ഇന്ത്യ. പാക്കിസ്ഥാന്റെയും ചൈനയുടെയും എതിർപ്പിന് പുല്ല് വില നൽകിയാണ് ശ്രീനഗറിനെ വേദിയാക്കി നിശ്ചയിച്ചിരിക്കുന്നത്. ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകിയിരുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയശേഷം സ്ഥിതിഗതികൾ സാധാരണ നിലയിലാണെന്ന സന്ദേശം നൽകുക എന്നൊരു ഉദ്ദേശ്യവും കേന്ദ്ര സർക്കാരിന്റെ ഈ നീക്കത്തിന് പിന്നിലുണ്ട്. ജി20 യോഗങ്ങളുടെ പുതുക്കിയ കലണ്ടറിലാണ് ടൂറിസവുമായ ബന്ധപ്പെട്ട പ്രവർത്തക സമിതി ശ്രീനഗറിൽ നടക്കുമെന്ന് ഇന്ത്യ വ്യക്തമാക്കിയിരിക്കുന്നത്.
മേയ് 22 മുതൽ 24 വരെയാണു ടൂറിസത്തിന്റെ ഭാഗമായുള്ള പ്രവർത്തകസമിതി യോഗം ശ്രീനഗറിൽ നിശ്ചയിച്ചിട്ടുള്ളത്. സൗദി അറേബ്യ, തുർക്കി, ചൈന തുടങ്ങിയ രാജ്യങ്ങളുമായി സഖ്യമുണ്ടാക്കി ശ്രീനഗറിലെ വേദി മാറ്റാൻ പാക്കിസ്ഥാൻ കൂടിയാലോചനകൾ നടത്തിയെങ്കിലും ഒന്നും വിലപ്പോയില്ല.
നേരത്തെ അരുണാചൽ പ്രദേശിലെ ജി20 വേദികൾക്കെതിരെയും ചൈന കടുത്ത നിലപാടെടുത്തിരുന്നു. ശ്രീനഗറിലെ യോഗം ചൈന ബഹിഷ്കരിച്ചേക്കുമെന്നാണു ലഭിക്കുന്ന വിവരം. അതെസമയം അരുണാചലും ജമ്മു കശ്മീരും അവിഭാജ്യ ഘടകങ്ങളാണെന്നും രാജ്യത്തെ 20 സംസ്ഥാനങ്ങളിലും 8 കേന്ദ്രഭരണ പ്രദേശങ്ങളിലും ജി20 യോഗങ്ങൾ നടക്കുമെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് ഇന്ത്യ.