കാനഡയിൽ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം വിളിച്ച ചടങ്ങിൽ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ഉൾപ്പെടെയുള്ള ഉന്നത രാഷ്ട്രീയ നേതാക്കൾ പങ്കെടുത്ത സംഭവത്തിൽ ശക്തമായ പ്രതിഷേധം അറിയിച്ച് ഭാരതം. കനേഡിയൽ ഡെപ്യൂട്ടി ഹൈ കമ്മീഷണറെ വിളിച്ചുവരുത്തിയാണ് വിദേശകാര്യ മന്ത്രാലയം പ്രതിഷേധം അറിയിച്ചത്.
കാനഡയിൽ വിഘടനവാദത്തിനും തീവ്രവാദത്തിനും അക്രമത്തിനും അവസരം നൽകുന്നതിന് തെളിവാണ് സംഭവമെന്ന് ഇന്ത്യ വിമർശിച്ചു. ഇത്തരം നിലപാട് തുടരുന്നത് ഇരു രാജ്യങ്ങളുടെയും പരസ്പര ബന്ധത്തെ ബാധിക്കുമെന്നും കാനഡയിൽ അക്രമം വർദ്ധിക്കുന്നതിന് കാരണമാകുമെന്നും വിദേശകാര്യ മന്ത്രാലയം ചൂണ്ടിക്കാണിച്ചു.
നേരത്തെ ഖലിസ്ഥാനി ഭീകരൻ നജ്ജറിന്റെ കൊലപാതകത്തിന് പിന്നില്‍ ഭാരതത്തിന്റെ രഹസ്യാന്വേഷണ ഉദ്യോഗസ്ഥർക്ക് പങ്കുണ്ടെന്ന കാനഡയുടെ ആരോപണം ഇരു രാജ്യങ്ങളും തമ്മിലുളള നയതന്ത്രബന്ധം വഷളാക്കിയിരുന്നു. അടിസ്ഥാന രഹിതമായ കാനഡയുടെ ആരോപണങ്ങൾ തള്ളിയ ഭാരത സർക്കാർ, തങ്ങളുടെ ആരോപണങ്ങളെ സാധൂകരിക്കുന്ന തെളിവുകൾ പുറത്തു വിടാനും വെല്ലുവിളിച്ചിരുന്നു. 2020 ലാണ് നിജ്ജറെ ഇന്ത്യ ഭീകരനായി പ്രഖ്യാപിച്ചത്.
ക്രിമിനൽ കുറ്റകൃത്യങ്ങളിൽ സജീവമായിരുന്ന നിജ്ജർ രണ്ട് മാഫിയ ഗ്യാങ്ങുകൾ തമ്മിലുണ്ടായ സംഘർഷത്തിന്റെ ഭാഗമായാണ് കൊല്ലപ്പെട്ടത് എന്നാണ് വിവരം.
ആറ് അക്രമികളും രണ്ടു വാഹനങ്ങളുമാണ് ദൃശ്യങ്ങളിലുള്ളത്. 2023 ജൂണ്‍ 18ന് ബ്രിട്ടിഷ് കൊളംബിയയിലെ സറേയില്‍ സ്ഥിതി ചെയ്യുന്ന ഗുരുനാനാക് സിഖ് ഗുരുദ്വാരയ്ക്കു സമീപത്തായിരുന്നു സംഭവം. നേരത്തേ വാഷിങ്ടൻ പോസ്റ്റ് നിജ്ജാറിന്റെ കൊലപാതകത്തിന്റെ 90 സെക്കൻഡ് ദൈർഘ്യമുള്ള ദൃശ്യങ്ങൾ പുറത്തുവിട്ടിരുന്നു.
ഗുരുദ്വാരയുടെ പാര്‍ക്കിങ് സ്ഥലത്തുനിന്ന് ചാര നിറത്തിലുള്ള ട്രക്കിൽ നിജ്ജാര്‍ പുറത്തേക്കു പോകുന്ന സമയത്തു തന്നെ നിജ്ജാറിന്റെ ട്രക്കിനു സമാന്തരമായി ഒരു വെളുത്ത കാർ മുന്നോട്ടു നീങ്ങുന്നത് കാണാം. കാർ വേഗത കൂട്ടി നിജ്ജാറിന്റെ വാഹനത്തിനു വഴി തടയുന്ന രീതിയിൽ നിർത്തുകയും കാറിൽനിന്ന് അക്രമികൾ ചാടിയിറങ്ങുകയും ട്രക്കിന്റെ ഡ്രൈവർ സീറ്റിനു നേരെ വെടിയുതിര്‍ക്കുകയും ചെയ്തു. കൃത്യത്തിന് ശേഷം അക്രമികൾ മറ്റൊരു കാറിൽ രക്ഷപ്പെടുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.
നിജ്ജാറിനു നേരെ ഉതിർത്ത 50 വെടിയുണ്ടകളിൽ 34 വെടിയുണ്ടകൾ ശരീരത്തിൽ തുളച്ചുകയറി. കൊലപാതകത്തിൽ ഇന്ത്യക്കെതിരെ വിശ്വസീനയമായ തെളിവുണ്ടെന്നായിരുന്നു കനേഡിയന്‍ പാര്‍ലമെന്റിൽ നടത്തിയ പ്രസ്താവനയില്‍ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പറഞ്ഞത്. ട്രൂഡോയുടെ ആരോപണത്തെ അസംബന്ധമെന്നു വിശേഷിപ്പിച്ച ഇന്ത്യ, തീവ്രവാദികള്‍ക്കു കാനഡ അഭയം കൊടുക്കുകയാണെന്നും യഥാര്‍ഥ പ്രശ്‌നത്തില്‍നിന്നു ശ്രദ്ധ തിരിക്കാനാണ് ട്രൂഡോ ശ്രമിക്കുന്നതെന്നും ആരോപിച്ചിരുന്നു