മുംബൈ ഭീകരാക്രമണ കേസിലെ പ്രധാന പ്രതിയായ തഹാവൂർ റാണെയെ അമേരിക്കയിൽ നിന്ന് വിട്ടുകിട്ടാനുള്ള ഇന്ത്യയുടെ വർഷങ്ങൾ നീണ്ട പരിശ്രമങ്ങൾ വിജയത്തിലേക്ക് എത്തുകയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമേരിക്കൻ സന്ദർശനത്തിൽ കൈമാറ്റ നടപടികൾ വേഗത്തിൽ പൂർത്തീകരിക്കാമെന്ന് പ്രസിഡന്റ് ട്രമ്പ് ഉറപ്പ് നൽകിക്കഴിഞ്ഞു. എന്നാൽ ഇന്ത്യയുടെ ആവശ്യം റാണയിൽ ഒതുങ്ങുന്നില്ല. മുംബൈ ഭീകരാക്രമണ കേസിലെ മുഖ്യ സൂത്രധാരനായ ഡേവിഡ് കോൾമാൻ ഹെഡ്‌ലി അടക്കം എട്ടുപേരെ ഉടൻ കൈമാറണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് ഇന്ത്യ.
ഹെഡ്‌ലിയെ കൈമാറണമെന്ന് ഇന്ത്യ നേരത്തെയും അമേരിക്കയോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ആവശ്യം നിരാകരിക്കപ്പെടുകയായിരുന്നു. മുംബൈ ഭീകരാക്രമണത്തിന്റെ പ്രധാന ബുദ്ധികേന്ദ്രമാണ് ഹെഡ്‌ലിയെന്ന് ഇന്ത്യയുടെ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ആക്രമണ സ്ഥലങ്ങൾ നിശ്ചയിച്ച് നൽകിയതും ഭീകരർക്ക് കടൽമാർഗം ഇന്ത്യയിലെത്താനുള്ള ബോട്ട് വാങ്ങാനുള്ള പണം നൽകിയതും ഇയാളാണ്.
ഹെഡ്‌ലിയ്ക്ക് പുറമെ ഗുണ്ടാത്തലവന്മാരായ അൻമോൽ ബിഷ്‌ണോയി, ഗോൾഡി ബ്രാർ എന്നിവരും ആരുടെ സംഘാംഗങ്ങളും അടക്കം എട്ടുപേരെയാണ് ഇന്ത്യ ആവശ്യപ്പെട്ടിരിക്കുന്നത്. ഇവരെല്ലാം നിലവിൽ അമേരിക്കൻ ജയിലുകളിലാണ്. എൻ സി പി നേതാവും മുൻമന്ത്രിയുമായ ബാബ സിദ്ധിഖിയുടെ കൊലപാതക ഗൂഢാലോചന കേസിലെ പ്രധാന പ്രതിയാണ് അൻമോൽ ബിഷ്‌ണോയി. കഴിഞ്ഞ നവംബറിലാണ് ഇയാൾ അമേരിക്കയിൽ പിടിയിലായത്. പഞ്ചാബി ഗായകൻ സിദ്ധു മൂസേവാലയുടെ കൊലപാതകക്കേസിൽ മുഖ്യ പ്രതിയാണ് ഗോൾഡി ബ്രാർ.

