ദില്ലി : ഇസ്രയേല്‍-ഹമാസ് യുദ്ധം രൂക്ഷമായി തുടരുന്നതിനിടെ യുദ്ധത്തിന്റെ ദുരന്തം അനുഭവിക്കേണ്ടിവരുന്ന ഗാസയിലെ സാധാരണക്കാർക്ക് കൈത്താങ്ങുമായി ഭാരതം. 6.5 ടൺ മരുന്നുകളും 32 ടൺ ദുരിതാശ്വാസ സാമഗ്രികളുമായി വ്യോമസേന വിമാനം യാത്ര തിരിച്ചു. വ്യോമസേനയുടെ സി-17 ഗ്ലോബ്മാസ്റ്റര്‍ വിമാനം ഈജിപ്തിലെ അല്‍ഹരീഷ് വിമാനത്താവളത്തിലേക്ക് പുറപ്പെട്ടതായി വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി സമൂഹ മാദ്ധ്യമമായ എക്സിലൂടെ അറിയിച്ചു.
ജീവന്‍രക്ഷാ മരുന്നുകള്‍, ശസ്ത്രക്രിയാ വസ്തുക്കള്‍, ടെന്റുകള്‍, സ്ലീപ്പിങ് ബാഗുകള്‍, ടാര്‍പോളിനുകള്‍, ശുചീകരണ വസ്തുക്കള്‍, ജല ശുദ്ധീകരണ ടാബ്ലറ്റുകള്‍ തുടങ്ങിയവയാണ് ഇന്ത്യ അയച്ചിരിക്കുന്നത്. ‘പലസ്തീനിലെ ജനങ്ങള്‍ക്ക് ഇന്ത്യന്‍ ജനതയുടെ സമ്മാനം’ എന്ന് സഹായ പായ്ക്കുകളില്‍ ഒട്ടിച്ചിട്ടുണ്ട്. ഈജിപ്തിലെ റാഫ അതിര്‍ത്തിവഴിയാകും ഈ സാധന സാമഗ്രികൾ ഗാസയിലേക്കെത്തുക എന്നാണ് വിവരം.
ഗാസയിലെ ജനങ്ങള്‍ക്ക് ആദ്യഘട്ട മാനുഷികസഹായമെത്തിക്കുന്നതിന് ഈജിപ്തിലെ റാഫ അതിര്‍ത്തി കഴിഞ്ഞ ദിവസം തുറന്നിരുന്നു. സഹായവുമായെത്തിയ ഈജിപ്ഷ്യന്‍ റെഡ് ക്രെസന്റിന്റെ 20 ട്രക്കുകളെയാണ് നിലവില്‍ കടത്തിവിട്ടത്. അടുത്ത ഘട്ട ട്രക്ക് വ്യൂഹത്തിന് ഉടന്‍ റഫാ അതിര്‍ത്തിയിലൂടെ കടന്നെത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഐക്യ രാഷ്ട്ര സഭ അറിയിച്ചു. 30 ഓളം ട്രക്കുകളാകും രണ്ടാം ഘട്ടത്തില്‍ ഗാസയിലെത്തുക

